jdj

ബാഗ്ദാദ : " പ്ലഷർ മാര്യോജ് " അഥവാ സുഖത്തിന് വേണ്ടിയുള്ള വിവാഹ,​ ഇറാഖിലെ ഷിയാ മുസ്ലിങ്ങൾക്കിടയിൽ നടക്കുന്ന കരാർ വിവാഹമെന്നോ താത്കാലിക വിവാഹമെന്നോ ഒക്കെ പറയാവുന്ന വിവാഹതട്ടിപ്പിനെക്കുറിച്ച് പതിനാറുകാരിയു

ടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രണ്ടു വർഷത്തിനുള്ളിൽ ഇപ്പോൾ പന്ത്രണ്ടാമത്തെ ആളാണ് തന്നെ വിവാഹം ചെയ്തിരിക്കുന്നതെന്ന് കൗമാരക്കാരി വെളിപ്പെടുത്തി. ഉത്തരവാദപ്പെട്ടവർ തന്നെയാണ് ഈ ചതിയിൽ പെടുത്തിയതെന്നും ബാഗ്ദാദ് സ്വദേശനിയായ പെൺകുട്ടി പറയുന്നു. ലൈംഗിക സുഖത്തിന് വേണ്ടി മാത്രം നടത്തുന്ന വിവാഹത്തിന്റെ ഇരയായതിന്റെ വേദനയാണ് പെൺകുട്ടിയുടെ വാക്കുകളിൽ നിറയുന്നത്.. ഷിയ മുസ്ലിങ്ങൾക്കിടയിൽ നടക്കുന്ന വിചിത്രമായ വിവാഹങ്ങളെക്കുറിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

പതിമ്മൂന്നാമത്തെ വയസിലായിരുന്നു റസൂൽ എന്ന പെൺകുട്ടി കരാർ വിവാഹമെന്ന ചതിയിൽ ആദ്യമായി അകപ്പെടുന്നത്. ഒരപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതോടെയാണ് റസൂലിന്റെയും സഹോദരിയുടേയും ജീവിതം കഷ്ടപ്പാടിലായത്. ചെറിയ ജോലികൾ ചെയ്ത് ദൈനം ദിന ചെലവുകൾ നടത്തിയിരുന്നെങ്കിലും അനിയത്തിക്കും തനിക്കും മാന്യമായി ജീവിക്കാനുള്ള വക കണ്ടെത്താൻ റസൂലിന് സാധിച്ചില്ല. എങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഒരുപെൺകുട്ടി തന്നെ വിൽക്കുന്ന സാഹചര്യത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല റസൂലിന്.

അതിനിടയിലാണ് ജോലി സ്ഥലത്ത് വച്ച് ഒരു യുവാവ് റസൂലിനോട് താത്പര്യം കാണിച്ചത്. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് യുവാവിൽ അവൾക്ക് വിശ്വ്വാസം തോന്നി.. തനിക്കും സഹോദരിക്കും അയാൾ താങ്ങാവുമെന്ന് കരുതിയതാണ് തനിക്ക് സംഭവിച്ച അബദ്ധമെന്ന് റസൂൽ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനായി അയാൾ ബാഗ്ദാദിലെ ഒരു മോസ്കിലെത്തി. മതപ്രകാരമുള്ള വിവാഹത്തിനാണ് അതെന്നായിരുന്നു റസൂൽ കരുതിയത്. വളരെ ചുരുങ്ങിയ സമയത്തെ ചടങ്ങുകളിൽ വിവാഹം കഴിഞ്ഞു. എന്നാൽ അതിന് മുൻപ് ആത്മീയ നേതാവ് കൂടിയായ കാർമ്മികൻ തന്നെക്കൊണ്ട് ചില കടലാസുകൾ ഒപ്പിട്ട് വാങ്ങിയെന്ന് റസൂൽ പറയുന്നു. വായിക്കാൻ അറിയാത്ത തനിക്ക് യുവാവിൽ നിന്ന് 250 ഡോളർ വധുവിനുള്ള ഉപഹാരമായും വാങ്ങിതന്നുവെന്നും റസൂൽ വെളിപ്പെടുത്തി.

വിവാഹ ശേഷം രണ്ടാഴ്ചയോളം തന്നെയും സഹോദരിയേയും മാന്യമായി സംരക്ഷിച്ച ഭർത്താവിനെ ഒരുദിവസം രാവിലെ കാണാതാവുകയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഭർത്താവിനെ കാണാതെ പള്ളിയിലെത്തി വിവരം പറഞ്ഞെങ്കിലും തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന കാർമ്മികന്റെ മറുപടി ഞെട്ടിച്ചെന്ന് റസൂൽ പറയുന്നു. ഷിയ ഇസ്‍ലാം രീതിയിലുള്ള സന്തോഷത്തിന് വേണ്ടിയുള്ള വിവാഹ കരാർ ആയിരുന്നു റസൂൽ ഒപ്പിട്ടതെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്. മതപരമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരുരീതിയായിരുന്നു ഈ വിവാഹമെന്നും റസൂൽ തിരിച്ചറിഞ്ഞത് കാർമികനിൽ നിന്നുമായിരുന്നു. കരാർ കാലാവധി കഴിഞ്ഞതോടെയാണ് യുവാവ് സ്ഥലം വിട്ടതെന്നും യുവതി തിരിച്ചറിഞ്ഞു.

മുട്ടാ വിവാഹങ്ങൾ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇറാനിൽ ഷിയ മുസ്ലിങ്ങൾക്കിടയിൽ പിന്തുടർന്നിരുന്ന ഈ രീതി അടുത്ത കാലത്താണ് ഇറാഖിലും വ്യാപകമായത്. ദൂരദേശങ്ങളിൽ തനിയെ സഞ്ചരിക്കേണ്ടി വരുന്ന ആളുകൾക്ക് കൂട്ടിന് യുവതികളെ അനുവദിക്കുന്നതിനായാണ് ഈ രീതി അവലംബിച്ചിരുന്നത്. നല്‍കുന്ന പണത്തിന് അനുസരിച്ചാണ് കരാർ കാലാവധിയുടെ ദൈർഘ്യം. കാർമ്മികന്റെ സാന്നിധ്യത്തിലോ അതോ വാക്കാൽ പറഞ്ഞ് ഉറപ്പിക്കുന്നതോ ആയ ഒന്നാണ് കരാർ. ഈ സാധ്യതയാണ് റസൂലിനെ കുടുക്കിയത്. ഇത്തരം വിവാഹങ്ങളിൽ ഏർപ്പെടുന്നവര്‍ക്ക് ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്തം പുരുഷന് ഇല്ല.

മറ്റ് ഇസ്ലാം മത വിശ്വാസികൾ തെറ്റായി കാണുന്ന ഈ രീതിയുപയോഗിച്ചാണ് റസൂലിനെ യുവാവ് വഞ്ചിച്ചത്. ഉണ്ടായിരുന്ന ജോലി ആദ്യ വിവാഹത്തോടെ ഉപേക്ഷിച്ച റസൂൽ ഇതുവരെ ദിവസങ്ങൾ മാത്രം നീളുന്ന പന്ത്രണ്ടിലധികം വിവാഹങ്ങളാണ് കഴിച്ചിട്ടുള്ളത്.

ഈ വിവാഹങ്ങളിൽ നിന്ന് സ്ത്രീധനമായി ലഭിക്കുന്ന തുകയുപയോഗിച്ചാണ് റസൂലും സഹോദരിയും ജീവിതച്ചെലവുകൾ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇത്തരം വിവാഹങ്ങളിലെ ഇരകളിൽ ഏറിയ പങ്കും കൗമാരക്കാർ ആയതിനാൽ തിരിച്ചറിയപ്പെടാതെ പോവുന്നുവെന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഈ കരാര്‍ വിവാഹത്തിന്‍റെ ഇരകളില്‍ ഏറിയ പങ്കും. ഇറാഖിലെ ക്രിമിനൽ നിയമം അനുസരിച്ച് 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുമായി വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധം പുലർത്തുന്നത് ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കരാർ വിവാഹങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തുകയിൽ ജീവിതച്ചെലവുകൾ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയാതാകുന്നതോടെ ഇവർ വീണ്ടും ഇത്തരം വിവാഹങ്ങൾക്ക് ഒരുങ്ങുന്നുവെന്നാണ് ബി.ബി.സിയോട് റസൂൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിവാഹങ്ങൾക്ക് കാർമികൻ ഇടനിലക്കാരനാവും, പ്രതിഫലത്തിൽ ഒരു പങ്ക് കാർമികനും അവകാശപ്പെടും. കാർമികൻ തന്നെയാണ് തനിക്ക് ഗർഭനിരോധന ഗുളികകൾ നൽകുന്നതെന്നും റസൂൽ പറയുന്നു.