കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കൊലകളും ചെയ്തത് താനാണെന്നും ഓരോ മരണവും കാണുന്നത് ലഹരിയുള്ള അനുഭവമായിരുന്നെന്നും, കൊടുംക്രിമിനൽ ജോളി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തി. ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നെന്നും പൊലീസ് എത്തുന്നത് കാത്തിരുന്നെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. അറസ്റ്റിലാകുന്നതിന്റെ തലേന്ന് ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി പോകുന്നത് അറിഞ്ഞിരുന്നു. പരമാവധി തെളിവുകൾ അവർ നശിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിൽ ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നും കൂടുതൽ അറസ്റ്റുണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജുവിന്റെ മകൾ ആൽഫൈന്റെ കൊലപാതകം ആദ്യം നിഷേധിച്ച ജോളി കൂടുതൽ ചോദ്യം ചെയ്യലിൽ അതും സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഷാജു കുരുക്കിലേക്കോ ?
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചു. ജോളിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും വിളിപ്പിച്ചത്. ഷാജുവിന്റെയും സക്കറിയയുടെയും ആദ്യ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു.
കുറ്റം സമ്മതിച്ചു, തെളിവ് വേണം
ജോളി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞെങ്കിലും അതിനുള്ള ശക്തമായ തെളിവുകൾ തേടുകയാണ് പൊലീസ്. ഓരോ കൊലപാതകവും നടത്തിയ രീതി ജോളി വിവരിച്ചു. ഇത് ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ വെല്ലുവിളി. ആറ് കൊലപാതകങ്ങൾ ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ശുചിമുറിയുടെ വാതിൽ പൊളിച്ച് റോയി തോമസിന്റെ മൃതദേഹം പുറത്തെടുത്ത അശോകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
സിലി കൊല്ലപ്പെട്ടത് രണ്ടാം ശ്രമത്തിൽ
ഷാജുവിന്റെ ഭാര്യ സിലിയെ രണ്ടാമത്തെ ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. സയനൈഡ് കലർത്തിയ ഭക്ഷണം കുട്ടിക്കും സിലിക്കും നൽകിയിരുന്നു. ആദ്യം ഭക്ഷണം കഴിച്ച കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതും വീട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായതും സിലി രക്ഷപ്പെടാൻ കാരണമായി.
ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്
ജോളിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. റേഷൻ കാർഡും ആധാറും അടക്കമുള്ള രേഖകൾ ഇയാളുടെ കൈവശമാണെന്ന ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കല്ലറ തുറക്കാതിരിക്കാൻ ഇടപെട്ടു
കല്ലറ തുറക്കാതിരിക്കാൻ ജോളി ഇടപെടൽ നടത്തിയെന്ന് പൊലീസിന് വ്യക്തമായി. കൂടത്തായി പള്ളി വികാരിയോട് ഇതേപ്പറ്റി അന്വേഷണ സംഘം ആരായും. അതേസമയം ജോളിക്കായി ഇടപെട്ടിട്ടില്ലെന്ന് താമരശേരി രൂപത വ്യക്തമാക്കി.
അന്വേഷണ സംഘം ഇടുക്കിയിൽ
ഇടുക്കി രാജകുമാരിയിലുള്ള സഹോദരീ ഭർത്താവ് ജോണിയുടെ വീട്ടിൽ എത്തി അന്വേഷണ സംഘം മൊഴിയെടുത്തു. സി.ഐ. വിനേഷിന്റെ നേതൃത്വത്തിലുള്ല സംഘം മൂന്ന് മണിക്കൂറോളം ജോണിയെ ചോദ്യം ചെയ്തു.
ജോളിയുടെ വെളിപ്പെടുത്തലുകൾ
സിലിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് വൈകിപ്പിച്ചു
മകളെ കൊന്ന ദിവസം സിലിയെയും കൊല്ലാൻ ശ്രമിച്ചു
സയനൈയ്ഡ് കലർത്തിയ ഭക്ഷണം സിലിക്കും നൽകി
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പിൻവാങ്ങി
മരണവാർത്തകൾ ആസ്വദിച്ച് വായിക്കാറുണ്ടായിരുന്നു