കൊൽക്കത്ത : പ്രണയബന്ധത്തെ എതിർത്തതിന് പെൺമക്കൾ അമ്മയെ തലയ്ക്കടിച്ച് കൊന്ന് കുളത്തിലിട്ടു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് സംഭവം. ജിയാഗഞ്ച് സ്വദേശിനി കല്പന ദേയ് സർക്കാറിനെയാണ് മക്കൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ കല്പനയുടെ മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ ഏഴുമുതൽ പുർബ പ്രൈമറി സ്‌കൂൾ പ്രധാന അദ്ധ്യാപികയായ കല്പനയെ കാണാനില്ലായിരുന്നു.. അമ്മയെ കാണാതായിട്ടും മക്കൾ പരാതി നൽകാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. അമ്മാവന്റെ വീട്ടിൽ അമ്മ പോയെന്ന് കരുതിയാണ് പരാതി നൽകാത്തതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ശ്രേയയുടെ പ്രണയത്തെ എതിർക്കുകയും സുഹൃത്തുക്കൾ വീട്ടിൽ വരുന്നത് വിലക്കുകയും ചെയ്തതിനാലാണ് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ഒക്ടോബർ ആറിന് രാത്രി അമ്മിക്കല്ലെടുത്ത് അമ്മയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശ്രേയയുടെ കാമുകന്റെ സഹായത്തോടെ സമീപത്തെ കുളത്തിലിട്ടുവെന്നാണ് പൊലീസ് പറയുന്നത്.
കല്പനയെ മക്കൾ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. 12 വർഷം മുമ്പാണ് കല്പനയുടെ ഭർത്താവ് രഞ്ജിത്ത് റോയ് മരിക്കുന്നത്. ശ്രേയയുടെ കാമുകൻ ഒളിവിലാണ്.