കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതൽ വിരങ്ങൾ പുറത്ത്. തങ്ങളുടെ സർവീസിൽ തന്നെ ഇത്രയും ബ്രില്യന്റ് ആയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് അന്വേഷണ സംഘം ആവർത്തിക്കുന്നു. ക്രൂരമായി ആറ് പേരെ കൊന്ന് തള്ളിയപ്പോഴും പക്ഷേ സംശയത്തിന്റെ ഒരു കണിക പോലും ആരിലും ഉണ്ടാകാത്ത രീതിയിലായിരുന്നു അവരുടെ പ്രവർത്തനങ്ങൾ.
2002 മുതൽ എൻ.ഐ.ടി അദ്ധ്യാപികയാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും ജോലി വിശ്വസിപ്പിച്ചിരുന്നത്. അദ്ധ്യാപികയെന്ന ബഹുമാനം കാരണം ആരും ജോളിയെ സംശയത്തിന്റെ നിഴലിൽപോലും നിറുത്തിയില്ല. അത് ജോളിക്ക് കൂടുതൽ കൊലകൾ നടത്താൻ സഹായകമായി. അദ്ധ്യാപികയെന്ന ലേബലിന്റെ മറവിൽ തികച്ചും മാന്യമായ ഇടപെടലുകൾ നടത്താനും അതുവഴി നല്ല പിള്ള ചമയാനും അവർ ശ്രമിച്ചു.
കൊമേഴ്സ് വകുപ്പിൽ അദ്ധ്യാപിക എന്നായിരുന്നു അവർ അവകാശപ്പെട്ടത് ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടിൽ തിരികെ എത്താറുണ്ടായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തി
അതേസമയം ജോളിയെ എൻ.ഐ.ടിയിൽ വച്ച് നിരവധി പേർ കണ്ടതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരിക്കൽ നാട്ടുകാരനായ ഒരാൾ എൻ.ഐ.ടിയിൽ എത്തിയപ്പോൾ അവർക്ക് സഹായത്തിനായി ജോളി കാമ്പസിൽ എത്തിയിരുന്നു. ജോളിയെ ഫോണിൽ ബന്ധപ്പെട്ട് പത്ത് മിനിട്ടുകൾക്കുള്ളിൽ കള്‍ക്കുള്ളില്‍ തന്നെ ജോളി കാമ്പസിൽ എത്തി. ജോളിക്ക് എൻ.ഐ.ടിക്ക് സമീപം ഫ്ലാറ്റുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇവിടെയാകാം ഇവർ സമയം ചെലവഴിച്ചതെന്നും സംശയമുണ്ട്.
എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞ് മറ്റ് എവിടെയൊക്കെയാണ് ജോളി പോയതെന്നും പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലിൽ ഒരു ബ്യൂട്ടി പാർലറിലും തയ്യൽകടയിലും എൻ.ഐ.ടി കാന്റീനിലും പോയി ഇരിക്കാറുണ്ടെന്ന് ജോളി പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ബ്യൂട്ടി പാർലറൽ ജോളി ജോലി ചെയ്തിരുന്നോ എന്ന് അന്വേഷിച്ചിരുന്നെങ്കിലും എൻ.ഐ.ടി അദ്ധ്യാപികയായിട്ടാണ് ജോളി അവിടേയും എത്തിയിരുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എൻ.ഐ.ടി കോളേജ് കാന്റീനിലും ജോളി എത്താറുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.
ജോളി സ്ഥിരമായി പോകാറുണ്ടെന്ന് പറഞ്ഞ തയ്യൽകടയിലും അന്വേഷണ സംഘം എത്തിയിരുന്നു. തയ്യൽകടക്കാരനെ പൊലീസ് ചോദ്യം ചെയ്തു. എൻ.ഐ.ടിക്ക് സമീപത്തുള്ള ക്രിസ്ത്യൻ ദേവാലയത്തിൽപോയും ഇരിക്കാറുണ്ടെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. ഇവിടെയെല്ലാം ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
എൻ.ഐ.ടി പരിസരത്ത് ജോളിക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നതായും ഇവിടെയുള്ള ഒരു ബാങ്കിന്റെ ശാഖയിലൂടെയാണ് ഇവർ പണമിടപാട് നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 14 വർഷത്തോളം ഈ സ്ഥലങ്ങളിൽ മാത്രമാണ് ജോളി എത്തിയതെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
എൻ.ഐ.ടിയുമായി ജോളിയെ ബന്ധിപ്പിക്കുന്ന മറ്റെന്തെങ്കിലും കണ്ണിയുണ്ടോയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. എൻ.ഐ.ടിക്ക് അകത്ത് നിന്ന് ജോളിക്ക് എന്തെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ജോളിയെ കൂടുതൽ ചോദ്യം ചെയ്ത് തുടങ്ങിയതോടെ നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. ജോലിക്കെന്ന് പറഞ്ഞ് പോകുന്ന ഇവർ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പലയിടങ്ങളിലും യാത്ര ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസണൊപ്പവും താമരശേരിക്കാരനായ അഭിഭാഷകനൊപ്പവും ജോളി യാത്ര നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിഎച്ച്ഡി ചെയ്യുകയാണെന്നും പ്രൊജക്ട് ആവശ്യങ്ങൾക്കാണ് യാത്ര പോകുന്നതെന്നുമാണ് ഇവർ ഭർത്താവ് ഷാജുവിനേയും മക്കളേയും ധരിപ്പിച്ചിരുന്നത്.
കോയമ്പത്തൂർ, തിരുപ്പൂർ, ബെംഗളൂരു തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കായിരുന്നു ജോളിയുടെ ഈ സമയങ്ങളിലെ യാത്രയെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ജോളിക്കൊപ്പം ഇവിടങ്ങളിൽ യാത്ര പോയവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
അതിനിടെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും പിതാവ് സഖറിയയേയും പൊലീസ് ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പത്ത് മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്തത്. ജോളിക്കൊപ്പം ഇരുത്തിയും ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് വിവരം.