കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുമായി രാത്രി വൈകി പൊന്നാമറ്റം വീട്ടിൽ പൊലീസിന്റെ തെളിവെടുപ്പ്.. ജോളിയുമായി തിങ്കളാഴ്ച രാത്രി വൈകിയാണ് പൊന്നാമറ്റം വീട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു രാത്രി പത്തോടെ അന്വേഷണസംഘം കൂടത്തായിയിൽ എത്തിയതെന്നാണു സൂചന.
ഐ..എസ്..ടി. സെൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സങ്കേതിക സംഘം രാത്രി രണ്ടാമതും കൂടത്തായിലെത്തി. ജോളിയുടെ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയിൽനിന്നു ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ..എസ്..പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണു കൂടത്തായിയിൽ എത്തിയിരിക്കുന്നത്. പരിശോധനയിൽ നിർണായക വിവരങ്ങളും തെളിവുകളും കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണു രാത്രി പരിശോധന.