തൊണ്ണൂറുകളുടെ ആദ്യത്തിൽ മലയാള സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മധു മേനോൻ. ദൂരദർശന്റെ അടക്കം സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മധുവിന് അക്കാലത്ത് സിനിമയിലും ആവസരങ്ങൾ നിരവധിയായിരുന്നു. കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. എന്നാൽ പിന്നീട് 14 വർഷത്തോളം മധു സിനിമയേയും സീരിയലിനെയും ഉപേക്ഷിച്ചത് അവസരങ്ങൾ കിട്ടാത്തതുകൊണ്ടല്ല, മനപൂർവമായിരുന്നു ആ തീരുമാനം. ഒരു ചതിയുടെ പരിണിതഫലം.
ഏറെ പ്രതീക്ഷയോടെ തന്നെ തേടി വന്ന സിനിമ റിലീസ് ചെയ്‌തപ്പോൾ അഡൾട്‌സ് ഒൺലി ലേബലിലേക്ക് തള്ളിവിടപെടുകയായിരുന്നു. മകന്റെ സിനിമ കാണാൻ തിയേറ്ററിലെത്തിയ അമ്മയെ സെക്യൂരിറ്റി തടഞ്ഞ അനുഭവം കൂടി ഉണ്ടായി. കയ്‌പേറിയ അനുഭവം നുകരേണ്ടിവന്നതോടെ സിനിമാ ലോകത്തിൽ നിന്നകലാൻ മധു തീരുമാനമെടുത്തു. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധു മേനോന്റെ വാക്കുകൾ-
'99ൽ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും ‘ദൈവത്തിന്റെ മക്കൾ’ എന്ന സീരിയൽ, ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ തുടങ്ങിയ സിനിമകൾ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാൻ നായകനായ ‘ഗന്ധർവരാത്രി’ എന്ന സിനിമ വന്നത്. അത് കരിയർ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകൻ. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ‘ഗന്ധർവരാത്രി’ പക്ഷേ തിയേറ്ററിലെത്തിയത് ‘എ പടം’ എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തിൽ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയർ തകർന്നു തിരിച്ചു പോയി. ഞാന്‍ ഉൾപ്പെടുന്ന ഒരു മോശം സീൻ പോലും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബൽ ഇതായിപ്പോയി. ആ കാലഘട്ടത്തിൽ പലർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോൾ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററിൽ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റിൽ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാൻ പറ്റില്ല എന്നു പറഞ്ഞു. അവർ സിനിമ കാണണം എന്നു എനിക്കു നിർബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയിൽ ഇല്ലെന്നും ഞാൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകൾ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാൻ നായകനാകുന്ന ‘സ്വരരാഗഗംഗ’ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നു.'
നടി അനിത നായരെയെയാണ് മധു വിവാഹം കഴിച്ചത്. 2006ലായിരുന്നു ഇരുവരുടെയും വിവാഹം. ഏഴാം ക്ളാസുകാരി തനിമയാണ് മകൾ.