kanchanamala

മുക്കം: വീണ്ടുമൊരു കാത്തിരിപ്പിലായിരുന്നു കാഞ്ചനമാല. ഇരുവഴഞ്ഞിപ്പുഴ കവർന്നെടുത്ത പ്രിയതമൻ ബി.പി. മൊയ്തീൻ തിരിച്ചുവരുന്ന നിമിഷത്തിനുവേണ്ടിയായിരുന്നില്ല അനശ്വര പ്രണയ നായികയുടെ കാത്തിരിപ്പ്. ആധുനിക സൗകര്യങ്ങളോട് കൂടിയ ബി.പി മൊയ്തീൻ സേവ മന്ദിറായിരുന്നു കാഞ്ചനമാലയുടെ സ്വപ്നം.

പ്രിയപ്പെട്ടവനായുള്ള ദീർഘകാലത്തെ കാത്തിരിപ്പെല്ലാം ഫലമില്ലാതെ പോയെങ്കിലും, ഇത്തവണ ദൈവം കാഞ്ചനയ്ക്കൊപ്പം നിന്നു. ഈ മാസം 20നാണ് 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുക. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ മന്ത്രി കെ.ടി ജലീലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.

സിനിമാ താരം ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ മറ്റ് നിലകളുടെ പണിയും പൂർത്തിയായി. ലൈബ്രറി,​ സ്ത്രീകൾക്കായി തൊഴിൽ പരിശീലനം,​ വൃദ്ധക്ഷേമം,​ സ്ത്രീരക്ഷ കേന്ദ്രം,​ കൗൺസിലിംഗ് സെന്റർ,​ നിയമ സഹായ കേന്ദ്രം,​ പ്രശ്ന പരിഹാര കേന്ദ്രം എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കും.

1982ലാണ് ഇരവഴഞ്ഞിപ്പുഴയിലുണ്ടായ തോണി അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടെയിൽ മൊയ്തീൻ മരിക്കുന്നത്. 1985ലാണ് മൊയ്തീന്റെ മാതാവിന്റെയും പി.ടി ഭാസ്കര പണിക്കരുടെയും സഹായത്തോടെ സേവാന്ദിർ ആരംഭിച്ചത്. ആർ.എസ് വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് മോയ്തീനും കാഞ്ചനമാലയും മലയാളികൾക്ക് കൂടുതൽ പ്രിയപ്പെട്ടവരാകുന്നത്.