തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ ഫിറോസ് മാപ്പപേക്ഷയുമായും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഫിറോസിന്റെ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നന്മമരത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെ കുറിച്ചുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
"നന്മമരത്തിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങൾ ആൾക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതിൽ 20 ശതമാനം അവർ എടുക്കുന്നു. ബാക്കി സഹായം അർഹതപ്പെട്ടവർക്ക് കൈമാറുന്നു. അത് അവർ കൃത്യമായി പറയുന്നുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്. എന്നാൽ, ഇവിടെ നന്മമരത്തിന്റേത് വല്ലാത്തൊരു ആശയമാണ്. പറതാരിക്കാനാകുന്നില്ല. എന്നാൽ സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇതുപറയുന്നത്. ഇത്തരത്തിൽ സഹായത്തിനായി ആവശ്യപ്പെട്ട ഒരു കുട്ടിയുടെ വാർത്ത പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കൾ ഫോൺ അവിടെയുള്ള മറ്റൊരാൾക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓർഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടതെന്നും ഇതിൽ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ആ പണം ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സർക്കാർ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. ഇതെന്ത് രീതിയാണെന്ന് മിനിസ്റ്റർ ചോദിക്കികയും ചെയ്തിരുന്നു.
പിരിച്ചതുകയിൽ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നൽകും. ബാക്കി തുക മറ്റുള്ള ആവശ്യക്കാർക്ക് നൽകുമെന്നാണ്. ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവർക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ്"-അദ്ദേഹം ഫേസ്ബുക്ക് ലെെവിൽ പറഞ്ഞു.