sharjah-murder

ഷാർജ : യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ ഇന്ത്യക്കാരനായ ഭ‌ർത്താവിനും രണ്ടാംഭാര്യക്കും കോടതി വധശിക്ഷ വിധിച്ചു. ഷാർജയിലെ ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസിലെ പ്രതിയായ ഇന്ത്യൻ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലിൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അതേസമയം, കൊലക്കേസ് പ്രതികൾ ഇന്ത്യയിലെ ഏത് സംസ്ഥാനക്കാരാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. മലയാളികൾ ഏറെയുള്ള ഏരിയയിലെ ഫ്ലാറ്റിലാണ് കൊല നടന്നിട്ടുള്ളത്.

ഷാർജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യൻ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോർഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതനുസരിച്ച്‌ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ ആഴമില്ലാത്ത കുഴിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോർഡ് തൂക്കിയ ഭർത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്.