saudi-

റിയാദ്: സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപം ഹിജ്റ റോഡിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കത്തിയമർന്ന് 35 പേർ മരിച്ചു. നാല് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ച വാഹനം പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമുണ്ടെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബുധനാഴ്ചയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ എല്ലാംതന്നെ കത്തിക്കരിഞ്ഞ നിലയിലായതുകൊണ്ട് തിരിച്ചറിയുക ദുഷ്കരമെന്നാണ് റിപ്പോർട്ട്. അതേസമയം, ബസിൽ മലയാളികളുണ്ടോ എന്നത് സംബന്ധിച്ച് സൂചനകളില്ല.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 39 പേരാണ് ബസിലുണ്ടായിരുന്നത്. ബംഗ്ലാദേശ് പൗരന്മാർ നടത്തുന്ന സിയാറ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഉംറ ബസിൽ കൂടുതലും ബംഗ്ലാദേശ്, ഇന്തോനേഷ്യൻ പൗരന്മാരായിരുന്നു. നാല് ദിവസത്തെ മക്ക, മദീന സന്ദർശനത്തിനാണ് സംഘം പുറപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.