കണ്ണൂർ : അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവുംകൂടുതൽ തൊഴിലെടുക്കുന്ന കേരളത്തിലേക്ക് മറുനാടൻ ലൈംഗികത്തൊഴിലാളികളും എത്തുന്നതായി റിപ്പോർട്ട്. ബംഗാൾ, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് ലൈംഗികത്തൊഴിലിനായി യുവതികളെത്തുന്നത്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലാണ് കണ്ടെത്തൽ. സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിൽ കേരളത്തിലെ ചില ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു.
ബന്ധുക്കളെന്ന വ്യാജേന എത്തി ലൈംഗികത്തൊഴിലിലേക്ക് നീങ്ങുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതൽ ഉള്ളത് പെരുമ്പാവൂരിലാണ്.
മാസങ്ങൾക്കുമുമ്പ് തൃശ്ശൂർ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയിൽ 12 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഏഴുപേരും മറ്റുസംസ്ഥാനക്കാരായിരുന്നു. ഏജന്റായ തൃശ്ശൂർ തളിക്കുളം സ്വദേശി സീമയെയും അറസ്റ്റുചെയ്തു. തിരുവനന്തപുരത്ത് വിദേശമലയാളിയുടെ വീട് വാടകയ്‌ക്കെടുത്തു പെൺവാണിഭം നടത്തിയ സ്ത്രീയെയും പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരു സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്.
ഏജന്റ് മുഖേന ബംഗാളിൽനിന്നാണ് കൂടുതർപേര്‍ എത്തുന്നതെന്ന് സർവേയിൽ പറയുന്നു. മറുനാടൻ ലൈംഗികത്തൊഴിലാളികളുടെ കടന്നുവരവ് എച്ച്.ഐ.വി., മറ്റു ലൈംഗിക രോഗങ്ങൾ എന്നിവ പടരാനുള്ള സാദ്ധ്യത കൂട്ടുന്നുവെന്ന് അധികൃതർ പറഞ്ഞു.