heavy-rain

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലും തിരുവനന്തപുരത്തെ ചിലയിടങ്ങളിലും മഴ കനക്കുന്നു,​ തലസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്. ആറ് മണിക്കൂർ തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഹിൽ സ്റ്റേഷൻ പൊന്മുടിയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പൊന്മുടി, കല്ലാർ അഗസ്ത്യാർ മേഖലകളിൽ ഇന്ന് രാവിലെ 11 മണി മുതൽ ശക്തമായ മഴ പെയ്തിരുന്നു. മലവെള്ളപ്പാച്ചിലിൽ പൊന്നൻ ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി. പലയിടങ്ങളിലും വെള്ളം കയറി.

കിള്ളിയാറിന്റെ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ബാലുശേരി കൂട്ടാലിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ് കണ്ണാടി പൊയിൽ ,പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പുണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലെ ചിലയിടങ്ങളിൽ മഴ തുടരുകയാണ്.