തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് തിരഞ്ഞെടുപ്പ് കലാപഭൂമിയാക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരോക്ഷമായി ലംഘിക്കുന്നത് പരിശോധിക്കുമെന്നും മതനിരപേക്ഷത പാലിക്കാൻ ധാർമികമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ പരിധി കടന്നാൽ നടപടി എടുക്കുെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
"രാഷ്ട്രീം പറയണമെങ്കിൽ പാർട്ടിയാകട്ടെ. ജാതിയും മതവുമൊക്കെ പറഞ്ഞിട്ട് തിരഞ്ഞെടുപ്പ് രംഗം ഒരു യുദ്ധഭൂമിയോ കലാപഭൂമിയാക്കാനോ ശ്രമിക്കാൻ പാടില്ല. കേരളത്തിന് ഒരു പാരമ്പര്യമുണ്ട്. ലക്ഷ്മണരേഖ കടക്കാൻ ആരെയും അനുവദിക്കില്ലെന്നും"അദ്ദേഹം പറഞ്ഞു.
ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്നുള്ള പരാതി ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമായ വ്യവസ്ഥയുണ്ടെന്നും അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എൻ.എസ്.എസിന്റെ ശരിദൂരം സമദൂരം ആക്കിയത് എന്തിനെന്നും ഇതാണോ ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ എൻ.എസ്.എസിനെതിരെ രൂക്ഷ വിമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. യു.ഡി.എഫിന് പിന്തുണ നൽകണമെന്ന നിലപാട് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടേതാണ്. അതിൽ ദുരുദ്ദേശ്യമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരയോഗങ്ങളിൽ നിന്ന് തന്നെ ഇതിനെതിരെ എതിർപ്പുയരുന്നുണ്ടെന്നും എൻ.എസ്.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും കോടിയേരി അറിയിച്ചു.