പാരീസ്: ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിറുത്തി. എഫ്.എ.ടി.എഫ് നിർദ്ദേശിച്ച ഭീകരവിരുദ്ധനടപടികൾക്ക് പുറമെ, അധിക മാനദണ്ഡങ്ങൾ കൂടി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ചാണിത്. 2020 ഫെബ്രുവരിക്കുള്ളിൽ എഫ്.എ.ടി.എഫ് മുന്നോട്ടുവയ്ക്കുന്ന 27 നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്താനാണ് പാരിസിൽ നടന്ന യോഗത്തിൽ തീരുമാനമായത്.
ഭീകര സംഘടനകൾക്ക് പണം നൽകുന്നത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാൻ സമർപ്പിച്ച 450 പേജുള്ള രേഖകൾ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങൾകൂടി നിർദ്ദേശിച്ച് സമയപരിധി നീട്ടി നൽകിയത്. നാല് മാസത്തിനുള്ളിൽ പാകിസ്ഥാൻ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, എഫ്.എ.ടി.എഫിന്റെ അടുത്ത പ്ലീനറി യോഗത്തിൽ പാകിസ്ഥാനെതിരെ സ്വീരിക്കുന്ന നടപടികളെ കുറിച്ച് തീരുമാനമെടുക്കും. സാമ്പത്തികമായി പാകിസ്ഥാന് നൽകിയ പ്രത്യേക പരിഗണന, വായ്പ അടക്കമുള്ള ധനസഹായങ്ങൾ എന്നിവർ നിറുത്തലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും യോഗം വ്യക്തമാക്കുന്നു. ഭീകരവാദത്തിനെതിരെ പോരാടാനും ഇല്ലായ്മ ചെയ്യാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താൽപര്യമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഇന്ത്യയിലെ ഭീകര വിരുദ്ധ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയിൽ കൂടി ഉൾപ്പെടുത്തിയാൾ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായിരിക്കും. ഇത് കണക്കിലെടുത്ത് പാകിസ്ഥാൻ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
യോഗത്തിൽ നേരത്തെ നൽകിയ 27 ഇന നിർദ്ദേശങ്ങളിൽ 20 എണ്ണം ഫലപ്രദമായി നടപ്പാക്കിയതായി പാക് വിദേശകാര്യമന്ത്രി ഹമദ് അസ്ഹർ വിശദീകരിച്ചിരുന്നു. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്ഥാൻ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്പട്ടികയിൽപ്പെടുന്നതിൽ നിന്നു പാകിസ്ഥാനെ തുണച്ചത്. എന്നാൽ ഭീകരൻ ഹാഫിസ് സയ്യിദിന് മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നു പണമെടുക്കാൻ അനുവദിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. 205 രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ലഷ്കറെ തയ്‌ബ, ഫലാഹി ഇൻസാനിയത് ഫൗണ്ടേഷൻ തുടങ്ങിയ ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിന് 2018 ജൂണിലും പാകിസ്ഥാനെ ‘ഗ്രേ’ പട്ടികയിൽപ്പെടുത്തിയിരുന്നു.