c

കൊല്ലം: ഏരൂർ ഗവ.എൽ.പി സ്കൂളിലെ സെപ്ടിക് ടാങ്കിന്റെ സ്ലാബ് തകർന്ന് അഞ്ചു കുട്ടികൾക്ക് പരിക്കുപറ്റി. കാര്യമായി ഉപയോഗിക്കാത്തതായതിനാൽ മാലിന്യത്തിൽ കുട്ടികൾ അകപ്പെട്ടില്ല. എന്നാൽ, രണ്ടു കുട്ടികൾ സ്ലാബിന് അടിയിൽപ്പെട്ടു. ആരുടെയും നില ഗുരുതരമല്ല.

ഏരൂർ ഷബാസ് മൻസിലിൽ സൈഫുദ്ദീൻ - ഷാനിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഹിൻ (7), ഏരൂർ ഗീതാ ഭവനിൽ ഉണ്ണി - കവിത ദമ്പതികളുടെ മകൻ അനുകൃഷ്ണ (7), ആലഞ്ചേരി ഹേമ നിവാസിൽ മിലൻ- അജി മിലൻ ദമ്പതികളുടെ മകൻ അശ്വിൻ ഹരി (6), തെക്കേ നെട്ടയം വി.കെ. ഹൗസിൽ ബിനു-കൃഷ്ണകുമാരി ദമ്പതികളുടെ മകൻ അഭിജിത്ത് ബി. കൃഷ്ണ (6), അയിലറ രമ്യാഭവനിൽ ബിജു- സൗമ്യ ദമ്പതികളുടെ മകൻ അഭിനവ് (6) എന്നിവർക്കാണ് പരിക്കേറ്റത്.

സ്ലാബിന് അടിയിൽപ്പെട്ട അഭിജിത്തിനെയും അഭിനവിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ മൂത്രപ്പുരയ്ക്ക് പിന്നിലുള്ള സ്ലാബിന് മുകളിലൂടെ കടന്നുപോയ കുട്ടികളാണ് കുഴിയിൽപ്പെട്ടത്. കല്ലുകെട്ടി ഉറപ്പിക്കാതെ കുഴിക്ക് മുകളിൽ വെറും മണ്ണിൽ സ്ലാബ് സ്ഥാപിച്ചിരിക്കയായിരുന്നു. വശങ്ങളിലെ മണ്ണിടിഞ്ഞ് സ്ലാബ് കുട്ടികൾക്കൊപ്പം അകത്തേക്ക് പതിച്ചു.

നിലവിളി കേട്ട് ഓടിയെത്തിയ അദ്ധ്യാപകർ നോക്കി നിൽക്കേ മറ്റൊരു സ്ലാബ് കുട്ടികൾക്ക് മുകളിലേക്ക് വീണതോടെ ഏവരും അങ്കലാപ്പിലായി. ബഹളം കേട്ട് ഓടിയെത്തിയ യുവാക്കളാണ് സ്ലാബ് ഉയർത്തി കുട്ടികളെ പുറത്തെടുത്തത്. മൂന്നുപേരെ ആദ്യം രക്ഷപ്പെടുത്തി. ഒരുകുട്ടി സ്ലാബിനടിയിൽ കിടക്കുന്നത് കണ്ട് രക്ഷിക്കാൻ തുടങ്ങുമ്പോഴാണ് മറ്റൊരു കുട്ടിയെയും കണ്ടത്.

ഏരൂർ പൊലീസ് എത്തി കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് തലയ്ക്ക് പരിക്കുണ്ടായിരുന്ന അഭിജിത്തിനെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഭിനവിനെയും എസ്.എ.ടിയിലേക്ക് മാറ്റിയത്. പൊലീസിനു പുറമേ ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.