അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായി മണിക്കൂറുകൾ മാത്രം ശേഷിക്കവേ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സി.പി.എം മുതിർന്ന നേതാവ് വി.എസ് അച്ചുതാന്ദൻ. കേരളത്തിന്റെ വികസന കുതിപ്പിനെ കുറിച്ച് പറയാതെ ശബരിമല വിഷയം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം തയ്യാറാകുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അസാധാരണമായ പ്രളയത്തിന് കേരളം ഇരയായിട്ടും അതിനെ ഒരു പരിധിവരെ അതിജീവിക്കാനായി. എന്നാൽ വളർച്ചാ നിരക്ക് കുറഞ്ഞ് രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലായിട്ടും അതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നില്ല. പകരം ശബരിമലയെ ചർച്ചാ വിഷയമാക്കി നിർത്തുവാനാണ് ബി.ജെ.പിക്കും അവരുടെ ബി ടീമായ യു.ഡി.എഫിനും താത്പര്യമെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങൾ ഇന്നില്ലെന്ന് തിരിച്ചറിയണമെന്ന് എൻ.എസ്.എസ് നിലപാടുകളെ തള്ളി വി.എസ് കുറിക്കുന്നു. ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസിനെ കച്ചിതുരുമ്പാക്കി പിടിച്ചിരിക്കുകയാണ് യു.ഡി.എഫ്. ജനകീയ പ്രശ്നങ്ങൾ പറയുവാൻ ഇവർക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാൻ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്റെ ചുറ്റിലും യുഡിഎഫ് നേതാക്കൾ നടത്തുന്ന വാചകക്കസർത്തുകൾ കണ്ടിട്ടും കേട്ടിട്ടുമാണ്.
അസാധാരണമായ പ്രളയത്തിന് കേരളം തുടർച്ചയായി ഇരയായി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾ കയ്‌മെയ് മറന്ന് പ്രളയത്തെ നേരിട്ടു. സർക്കാർ ആവുംവിധം പിന്തുണ നൽകി. ഒരു പരിധിവരെ നാം പ്രളയത്തെ അതിജീവിച്ചു. ഈ അതിജീവനത്തിന് ജനങ്ങൾ മാർക്ക് നൽകുക പ്രതിപക്ഷത്തിനല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരിനാണ്.
ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉൽപ്പാദനം കുറഞ്ഞിരിക്കുന്നു. വളർച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.
എന്നാൽ, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താൽപ്പര്യം അതിലൊന്നുമല്ല. അതൊന്നും അവർക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോൾ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.
എൻ.എസ്.എസ്സാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങൾ ഇന്നില്ല എന്നെങ്കിലും ഇവർ തിരിച്ചറിയുന്നത് നന്നായിരിക്കും. ആർജവമുണ്ടെങ്കിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവർ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചർച്ചകളിലേക്ക് അവർ വരില്ല. ഇവർക്കൊന്നും ജനകീയ പ്രശ്നങ്ങൾ പറയാനില്ല എന്നർത്ഥം.
ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാർ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങൾക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലോ.