defence-

ന്യൂഡൽഹി : പ്രതിരോധ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി ആഗോള സൈനിക മേഖലയിൽ രാജ്യത്തിന് മുന്നേറ്റമുണ്ടാക്കേണ്ട സാഹചര്യമാണിതെന്ന് കരസേന മേധാവി ബിപിൻ റാവത്. പ്രതിരോധ മേഖലയിലെ കയറ്റുമതിയിലൂടെ അടുത്ത അഞ്ചു വർഷത്തിനകം 35000 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും നിലവിൽ 11000 കോടിരൂപയുടെ വാർഷിക വിറ്റുവരവാണ് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കുള്ളതെന്നും ബിപിൻ റാവത് വ്യക്തമാക്കി. പ്രതിരോധ മേഖലയിൽ ആയുധ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ യോഗത്തിൽ സംസാരിക്കവേയാണ് പ്രതിരോധമേഖലയിലൂടെ രാജ്യത്തെ വികസനപാതയിലേക്ക് നയിക്കാനുള്ള പദ്ധതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

അത്യാധുനികമായ ആയുധങ്ങളും ടെക്‌നോളജിയും രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കേണ്ട സമയമാണിത്. നമ്മുടെ സേനാവിഭാഗങ്ങൾ ഇതു നൽകുന്നതിനൊപ്പം കയറ്റുമതിയും ലക്ഷ്യം വയ്‌ക്കേണ്ടതായിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകത്തിൽ ആയുധ ശേഷിയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും, ആൾബലത്തിലും അതോടൊപ്പം അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കിയും രാജ്യത്തിന്റെ സുരക്ഷ ഭദ്രമാക്കുവാൻ ഇന്ത്യയിലെ സൈനിക വിഭാഗങ്ങൾക്കാവുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.