kaumudy-news-headline

1. മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് എതിരായ ആരോപണം ശരിയാണ് എന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോ. രാജന്‍ ഗുരുക്കളുടെ നിലപാട് ഇത് ശരിവയ്ക്കുന്നത്. വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കും. മാര്‍ക്ക് ദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നും ചെന്നിത്തല.


2. അതേസമയം, ഉപതിരഞ്ഞെടുപ്പിലും സി.പി.മ്മിന് ചെന്നിത്തലയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കുന്നു. ഇടത് പക്ഷം, വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത് തോല്‍ക്കും എന്ന് ഉറപ്പായതോടെ. സര്‍ക്കാരിന് എതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല. ഉന്നയിച്ച ഒരു കാര്യത്തിനും ജലീലിന് വസ്തുതാപരം ആയി മറുപടി ഇല്ല എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
3. കൂടത്തായി കൊലക്കേസിലെ ജോളി അടക്കമുള്ള 3 പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം, കൂടത്തായി കൂട്ട കൊലപാതകത്തില്‍ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നരമാസം പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ കോടതിയില്‍ എത്തിയില്ല. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് വധക്കേസിന്റെ രേഖകളാണ് കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുടുങ്ങിയത്. പ്രതികളെ പിടികൂടിയിട്ടും രേഖകള്‍ വിട്ടുകിട്ടാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
4. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് മൂന്ന് തവണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോഴും എഫ്.ഐ.ആര്‍ കിട്ടാത്ത കാര്യം മജിസ്‌ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചിരുന്നു. 2011 സെപ്റ്റംബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ഏക കേസും റോയുടെ മരണമാണ്.
5. ഇടുക്കി വട്ടവടയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന്, മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടിപകള്‍ തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം. പിതാവിന്റെ പരാതിയില്‍ ദേവികുളം സബ്കളക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കുകയായിരുന്നു.
6. കഴിഞ്ഞ ബുധനാഴ്ചയാണ് കോവിയൂര്‍ സ്വദേശികളായ തിരുമൂര്‍ത്തി വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകള്‍ മരിച്ചത്. അമ്മ വിശ്വലക്ഷ്മി മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. മരണത്തില്‍ അയല്‍വാസികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് വിശ്വലക്ഷ്മിയും ആയി മാറിത്താമസിക്കുന്ന തിരുമൂര്‍ത്തി, മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
7. തിരുവനന്തപുരം അയിരൂപ്പാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് യുവതിയെ കുടിയിറക്കാന്‍ തുടങ്ങിയ പൊലീസ് നടപടി നിറുത്തിവച്ചു. ഭര്‍ത്താവ് സമ്പാദിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കുടിയിറക്കല്‍ നടപടി. അയിരൂപ്പാറ സ്വദേശിനി ഷംനയെ ആണ് കുടിയിറക്കാന്‍ ഒരുങ്ങിയത്. വീട്ടില്‍ നിന്ന് ഇറക്കിയാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന് ഷംന. കോടതി നിര്‍ദേശിച്ച നഷ്ടപരിഹാര തുക നല്‍കാതെ ഭര്‍തൃ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത് എന്നും പരാതി. ഇവരുടെ ഭര്‍ത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയതോടെ ആണ് ഷംന ആത്മഹത്യ ഭീഷണി മുഴക്കിയത്. താന്‍ അറിയാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. വിവാഹ ബന്ധത്തില്‍ ചതിക്കപ്പെട്ട തനിക്ക് നീതി വേണം എന്ന് യുവതിയുടെ ആവശ്യം. ഷംനയ്ക്ക് എതിരെയുള്ള പൊലീസ് നടപടിയെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിരോധിച്ചിരുന്നു.
8. തുലാവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ 22 വരെ ജാഗ്രതാ നിര്‍ദേശം ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ നാളെ വരെയാണ് യോല്ലോ അലര്‍ട്ട്.
9. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ന് വടക്കന്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യകിഴക്ക് അറബി കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശാനും സാധ്യത. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്ത്മല ഓറഞ്ച് കാടില്‍ വൈകിട്ട് ഉരുള്‍പൊട്ടി. ഇതേ തുടര്‍ന്ന് പ്രദേശത്തെ തോട് ഗതിമാറി ഒഴുകി. മേഖലയില്‍ വന്‍ കൃഷിനാശം. കോട്ടൂര്‍ അഗസ്ത്യ വനമേഖലയില്‍ ശക്തമായ മഴയില്‍ കാര്‍ ഒഴുകിപോയി. കാറിന് ഉള്ളില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് സാഹസികമായി ആണ് രക്ഷപ്പെടുത്തിയത്. റോഡിന് കുറുകെ കടന്ന് പോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു അപകടം.
10. മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് തുടങ്ങി. വിവാദ ഫ്ളാറ്റുകളില്‍ ഒന്നായി ആല്‍ഫാ സെറീന്‍ ഫ്ളാറ്റിലെ ജനലുകളും വാതിലുകളും പൊളിച്ചുമാറ്റി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ്സ്റ്റീല്‍സ് കമ്പനി തൊഴിലാളികള്‍ ആണ് പൊളിക്കല്‍ ജോലിക്കായി എത്തിയത്. മരട് ഫ്ളാറ്റ് പൊളിക്കലില്‍ 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗത്തില്‍ ശുപാര്‍ശ ഉണ്ടായിരുന്നു. പുതിയ 125 അപേക്ഷകള്‍ ഉള്‍പ്പെടെ ആകെ 143 അപേക്ഷകള്‍ ആയിരുന്നു സമിതിക്ക് ലഭിച്ചത്. ഇതില്‍ 85 അപേക്ഷകള്‍ ചൊവ്വാഴ്ച സമിതി പരിഗണിക്കും.