sex-videos

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിച്ച ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകൾക്ക് കടിഞ്ഞാൺ വീഴുന്നു. ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ അഡ്‌മിനുകൾ ഗ്രൂപ്പുകളിലുള്ള ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് തുടങ്ങിയതോടെയാണ് കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യപ്രചാരണത്തിന് അന്ത്യമായത്. ഇതോടെ രണ്ടുലക്ഷത്തോളം പേർ അംഗങ്ങളായിട്ടുള്ള 'നീലക്കുറിഞ്ഞി' പോലുള്ള ഗ്രൂപ്പുകളിൽ നിന്നും നിരവധി പേർ 'ലെഫ്റ്റ്' ആയിട്ടുണ്ട്. പിടിക്കപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഗ്രൂപ്പ് അഡ്മിനുകൾ ദൃശ്യങ്ങളും മറ്റും ഡിലീറ്റ് ചെയ്തത്.

ദൃശ്യങ്ങൾ കാണാനായി എത്തിയ ഗ്രൂപ്പ് മെമ്പർമാർ അതിനുപകരം പൊലീസന്വേഷണങ്ങളെ കുറിച്ചും ചർച്ച ചെയ്തുകൊണ്ടുള്ള മെസേജുകളാണ് കണ്ടത്. ഇതോടെയാണ് ഭയന്ന് ഇവർ ഗ്രൂപ്പുകൾ വിട്ടുപോകുന്നത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ ഏറെ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ


ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ച പന്ത്രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു വർഷം മുൻപ് 'പൂമ്പാറ്റ' പേരിലുള്ള ഒരു അശ്ലീല ഗ്രൂപ്പിന് പിന്നിലുള്ളവരെ പൊലീസ് പിടികൂടിയിരുന്നു. ഇത്തരം ഗ്രൂപ്പുകളിലൂടെ സാമൂഹിക വിരുദ്ധമായ തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് കണ്ടാണ് ഓപ്പറേഷൻ 'പി ഹണ്ട്' എന്ന പേരിൽ പരിശോധനയും അറസ്റ്റും ഉണ്ടായത്.

മലയാളികൾ അഡ്മിന്മാരായ ഇത്തരം ഗ്രൂപ്പുകളാണ് പൂട്ടി തുടങ്ങുന്നത്. ഇവയൊക്കെ പതുക്കെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കൂട്ടത്തിൽ സൈബർ ഡോം പോലുള്ള നിരീക്ഷണ ഏജൻസികളിൽ നിന്നും രക്ഷ നേടാൻ പേര് മാറ്റിയ ഗ്രൂപ്പുകളുമുണ്ട്‌.

അതോടൊപ്പം കാര്യങ്ങളൊന്നുമറിയാതെ ഇപ്പോഴും ചിലർ ഇത്തരം ഗ്രൂപ്പുകളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്നതോ കൈമാറ്റം ചെയ്യപ്പെടുന്നതോ ആയ ദൃശ്യങ്ങളാണ് 'അലമ്പൻസ്', 'അധോലോകം', 'നീലക്കുറിഞ്ഞി' എന്നിങ്ങനെ പേരുകളുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നത്.

ഇത്തരം ഗ്രൂപ്പുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല എന്ന് അഡ്മിന്മാർ തന്നെ നിയമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ദൃശ്യങ്ങൾ ഒരു തവണ പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യാൻ സമയം എടുക്കും എന്നതിനാൽ ഈ നിയമങ്ങൾ കൊണ്ട് കാര്യമില്ല.

അതിനാൽ നിമിഷനേരം കൊണ്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഇത്തരം വീഡിയോകൾ പ്രചരിക്കും. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലേക്ക് ആളെ കൂട്ടുന്നത് ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയാണ്. കോഡ് വാക്കുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഗൂപ്പുകളിൽ നിന്നും മറ്റ് ഗ്രൂപ്പുകളിൽ അംഗമാകാൻ ആളെ ക്ഷണിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആയിരങ്ങൾ ഭയന്ന് ഗ്രൂപ്പുകൾ വിട്ടുപോയത്.