കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ സുഹൃത്ത് ജയശ്രീ വാര്യരുടെ മകളെ കൊല്ലാൻ ജോളി ശ്രമിച്ചത് രണ്ടുതവണയെന്ന് വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോടാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയശ്രീയുടെ കുഞ്ഞിനെ ജോളി കൊല്ലാൻ ശ്രമിച്ചിരുന്നതായി നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെങ്കിലും രണ്ടുതവണ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഇപ്പോഴാണുണ്ടായത്. കൂടത്തായിയിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു രണ്ടുശ്രമങ്ങളും നടന്നത്. മൂന്നുമാസത്തെ ഇടവേളയിലായിരുന്നു ഇത്. എന്നാൽ കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ വിഷാംശം ശരീരത്തിൽ കടന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചതായും ജയശ്രീ പറയുന്നു.
കുഞ്ഞ് വിഷബാധയേറ്റ് ബോധമില്ലാതെ കിടന്ന രണ്ടുതവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്. ''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' എന്ന് ഒരിക്കൽ ജോളി വിളിച്ചുകരയുകയും ചെയ്തിരുന്നു.
രണ്ടുതവണ കുട്ടി തളർന്നുവീഴുമ്പോഴും ജോളി വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടിയെ ഒരുതവണ മെഡിക്കൽ കോളേജിലും ഒരുതവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണു കൊണ്ടുപോയത്. രണ്ടിടത്തുനിന്നും ചികിത്സാരേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാത്തിരുന്നു കിട്ടിയ കുഞ്ഞായതിനാൽ കുട്ടിയെ ശ്രദ്ധിക്കാൻമാത്രം മറ്റാരെങ്കിലുമുണ്ടാവും. അങ്ങനെയാണ് ജോളിയുടെ സാന്നിധ്യം അവിടെയുണ്ടാകുന്നത്. ജോളിയുടെ പെരുമാറ്റത്തിൽ ജയശ്രീക്കോ വീട്ടിലുള്ള മറ്റുള്ളവർക്കോ സംശയം തോന്നിയിരുന്നില്ല. ഇതാണ് രണ്ടാമതും കുറ്റംചെയ്യാനുള്ള ധൈര്യം ജോളിക്കു നല്‍കിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാനും ജയശ്രീക്കൊപ്പം ജോളിയുമുണ്ടായിരുന്നു.
ജോളിയുടെ പേരിൽ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം നല്‍കിയതിന് അന്വേഷണം നേരിടുകയാണ് ഡെപ്യൂട്ടി തഹസീൽദാർ കൂടിയായ ജയശ്രീ..