ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണം നടത്തിയ ബി.ജെ.പിയുടെ സപ്‌ന ചൗധരി പാർട്ടിയെ വെട്ടിലാക്കി. ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാമ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും സ്വതന്ത്രനുമായ ഗോപാൽ കണ്ഡയ്ക്ക് വേണ്ടി പ്രചാരമം നടത്തിയത്. ഗോപാൽ കണ്ഡയ്ക്കു വേണ്ടി സപ്ന പ്രചാരണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി സപ്നയിൽ നിന്നു വിശദീകരണം തേടിയെന്നാണ് സൂചന. ഗോപാൽ കണ്ഡയ്ക്കൊപ്പം സപ്ന നിൽക്കുന്നതിന്റെ പോസ്റ്ററുകളും മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടർന്നു ബി.ജെ.പി നേതൃത്വം അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. പാർട്ടി വിരുദ്ധ നടപടിക്ക് സപ്നയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്നു സ്റ്റാഫ് അംഗങ്ങൾ അറിയിച്ചതിനാലാണ് ഗോപാൽ കണ്ഡയ്ക്കു വേണ്ടി പ്രചാരണം നടത്തിയതെന്ന് സപ്ന നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പ്രദീപ് രതുസാരിയാണ് സിർസ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ്രദീപ് രതുസാരിക്കായി പ്രചാരണത്തിന് എത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് പ്രമുഖ ഗായികയും നർത്തകിയുമായ സപ്‌ന ചൗധരി ബി.ജെ.പിയിൽ ചേർന്നത്. നേരത്തേ ഇവർ കോൺഗ്രസിൽ ചേർന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബി.ജെ.പിക്കു വേണ്ടിയാണ് സപന പ്രവർത്തിച്ചത്