തിരുവനന്തപുരം: തമിഴ്നാട് സർക്കാരിൽ നിന്ന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലഭിച്ചിരുന്ന തസ്‌ദീക്ക് അലവൻസ് 18 വർഷത്തെ കുടിശ്ശിക സഹിതം അനുവദിച്ചു. 1.67 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടർന്ന് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തിരുന്നു. അവിടത്തെ കൃഷിക്കാരിൽ നിന്ന് ക്ഷേത്രത്തിനു ലഭിച്ചിരുന്ന തിരുപ്പുവാരം നിയമപരമായി നിറുത്തലാക്കിയതിന്റെയും നഷ്ടപരിഹാരമായി സർക്കാർ നൽകിയിരുന്ന തസ്‌ദീക്ക് അലവൻസാണ് കുടിശിക സഹിതം അനുവദിച്ചത്.
1964-ലെ നിയമപ്രകാരം ഏറ്റെടുത്ത പണ്ടാരവക വസ്തുക്കൾക്ക് (ക്ഷേത്രഭൂമി) സർക്കാർ ഓരോ വർഷവും നിശ്ചിതതുക നൽകേണ്ടതുണ്ട്. 18 വർഷം മുടങ്ങിയ അലവൻസ് ലഭിക്കാനായി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി.രതീശന്റെ നേതൃത്വത്തിൽ തീവ്ര യജ്ഞമാണ് നടത്തിയത്. പഴയ ഫയലുകൾ കണ്ടെടുത്ത ശേഷം ലെയ്സൺ ഓഫീസർ ടി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാഗർകോവിലിൽ എത്തി റവന്യു അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
തുടർന്ന് രേഖകൾ സംഘടിപ്പിച്ച് മെമ്മോറാണ്ടം തയ്യാറാക്കി തമിഴ്നാട് സർക്കാരിന് നൽകി. തുടർന്നാണ് തസ്‌ദീക്ക് അലവൻസ് കുടിശിക സഹിതം അനുവദിച്ചത്. തസ്ദിക് അലവൻസ് എന്ന പേരിലുള്ള ഈ തുക സർക്കാർ ബജറ്റിലാണ് വകയിരുത്തുന്നത്. എന്നാൽ, 2001 മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തസ്ദിക് അലവൻസ് തമിഴ്‌നാട് സർക്കാർ നൽകിയിരുന്നില്ല.