marad-flat-issue

കൊച്ചി: സുപ്രീംകോടതി പൊളിച്ചുമാറ്റാൻ നിർദേശിച്ച മരട് ഫ്ലാറ്റുകളിൽ 84 ഫ്ലാറ്റ് ഉടമകളെ ഇനിയും എത്തിയിട്ടില്ല. 343 ഫ്ലാറ്റുകളിൽ 325 ഉടമകളാണ് ഉള്ളത്. ഇതിൽ 325 ഉടമകളും ഉണ്ട്. ഇതിൽ 241 നഷ്ടപരിഹാര അപേക്ഷ എത്തിയത്. 214 അപേക്ഷകൾ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാൽ, 84 ഫ്ലാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് മരട് നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ജെയ്ൻ കോറൽ കോവിലെ ഒരു ഫ്ലാറ്റ് ഉടമ പോലും സ്വന്തം പേരിൽ ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി ഒമ്പതിന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കും വിധമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. തക്കതായ രേഖകൾ കിട്ടാത്തതിനാൽ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേർ വിദേശത്തുമാണ്. ഫ്ലാറ്റ് കേസിൽ ലഭിച്ച 241 അപേക്ഷകളിൽ ഇതുവരെ 107 പേർക്കു നഷ്ടപരിഹാരം അനുവദിച്ചു.

ഉടമസ്ഥരില്ലാത്ത ഫ്ലാറ്റുകൾ ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം എന്നും സൂചനയുണ്ട്. കാരണം പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബിൽഡർമാർ കൈവശംവെയ്ക്കാറുണ്ട്. കരാർവെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകൾ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ.

രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ കൂടുതൽ കുരുക്കുകൾ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.