തിരുവനന്തപുരം: എം.എൽ.എമാർ ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടർന്ന് ഒഴിവുവന്ന നാല് മണ്ഡലങ്ങളിലും എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മഞ്ചേശ്വരം എന്നിവിടങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 12,780 പുതിയ വോട്ടർമാരുൾപ്പെടെ 9,57ലക്ഷം വോട്ടർമാരാണ് ഇൗ മണ്ഡലങ്ങളിലുള്ളത്. 896 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് എറണാകുളം മണ്ഡലങ്ങളിലെ ആറ് പോളിംഗ് ബൂത്തുകൾ മാറ്റി ക്രമീകരിച്ചു. വെള്ളപ്പൊക്കവും വെളിച്ചക്കുറവിനെയും തുടർന്നാണ് പോളിംഗ് ബൂത്തുകൾ മാറ്റിക്രമീകരിച്ചത്.
മഞ്ചേശ്വരം ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ പോളിംഗ് ശതമാനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. കനത്ത സുരക്ഷയാണ് എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 122, 123 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വൈകും. എം.എൽ.എ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.
മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരിൽ1.91 ലക്ഷവും കോന്നിയിൽ1.98 ലക്ഷവും വട്ടിയൂർക്കാവിൽ 1.97 ലക്ഷവും വോട്ടർമാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരിൽ 1962,കോന്നിയിൽ 3251,വട്ടിയൂർക്കാവിൽ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടർമാർ. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അരൂർ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരിൽ കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് ജയിച്ചത്.
തുലാവർഷം ശക്തമായത് വോട്ടെടുപ്പിന് തിരിച്ചടിയാണ്. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴഭീഷണിയുള്ളതിനാൽ പരമാവധി വോട്ടർമാരെ ഉച്ചയ്ക്ക് മുമ്പ് എത്തിക്കാനായിരിക്കും പ്രവർത്തകരുടെ ശ്രമം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 76.19 ഉം, എറണാകുളത്ത് 71.6ഉം, അരൂരിൽ 85.43ഉം കോന്നിയിൽ 73.19 ഉം വട്ടിയൂർക്കാവിൽ 69.83 ശതമാനവുമായിരുന്നു പോളിംഗ്.