amol-yadav

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറിക്കുള്ള 35,000 കോടിയുടെ കരാർ കിട്ടിയ മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് അമോൽ യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. പദ്ധതിക്ക് എല്ലാവിധ പിന്തുണയും അമോലിന് മോദി ഉറപ്പ് നൽകി. കൂടാതെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ് അമോൽ യാദവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അറിഞ്ഞതിലും അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമോൽ പറഞ്ഞു. തന്റെ സ്വപ്നം ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചെന്നും ഈ പ്രോജക്ടിനെക്കുറിച്ച് അദ്ദേഹം കേട്ടിട്ടുണ്ടെന്നത് തന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നുവെന്നും അമോൽ പറഞ്ഞു. പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും പൂർണ പിന്തുണ വാഗ്ദാനം ചെയ്തെന്നും അമോൽ കൂട്ടിച്ചേർത്തു.

മുംബയിലെ സബർബനിലെ തന്റെ വീടിന്റെ ടെറസിൽ ആറ് സീറ്റുകളുള്ള പരീക്ഷണാത്മക വിമാനം 18 വർഷം കൊണ്ട് നി‌ർമ്മിച്ചയാളാണ് അമോൽ. 1998ലാണ് സ്വന്തമായൊരു വിമാനം നിർമ്മിക്കണമെന്ന് അമോലിന് മോഹമുദിച്ചത്. എന്നാൽ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ നിന്ന് ക്ലിയറൻസ് നേടുന്നതിൽ അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മോദിയുടെ ഇടപെടലിനെത്തുടർന്ന് ഡി.ജി.സി.എയിൽ അമോലിന് ക്ലിയറൻസ് ലഭിക്കുകയായിരുന്നു.