umesh

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്രിൽ ഇന്ത്യ ഇന്നിംഗ്സ് ജയത്തിന്റെ പടിവാതിൽക്കൽ. ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9നെതിരെ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 162 റൺസിന് ആൾഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്യുന്ന അവർ മൂന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 132/8 എന്ന നിലയിൽ തോൽവിക്കരികെയാണ്. രണ്ട് വിക്കറ്രും രണ്ട് ദിവസവും മാത്രം ബാക്കിയിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 203 റൺസ് പിന്നിലാണവർ. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ന് ഇന്ത്യൻ ജയം ഉറപ്പ്. ഈ മത്സരവും കൂടി വിജയിച്ചാൽ ടെസ്റ്ര് പരമ്പര ഇന്ത്യയ്ക്ക് 3-0ത്തിന് തൂത്തുവാരാനാകും.

മൂന്നാം ദിനം രാവിലെ 9/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അധിക സമയം പിടിച്ചു നിൽക്കാനായില്ല. ഇന്നലത്തെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിനെ (1) ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവ് ഇന്ത്യയുടെ വിക്കറ്ര് വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം വിക്കറ്റിൽ സുബയ്യാർ ഹംസയും (62), ടെംബ ബവുമയും (32) അല്പം നേരം പിടിച്ച് നിന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകി. ഇരുവരും 91 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 107ൽ വച്ച് ഹംസയെ ക്ലീൻബൗൾഡാക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. 79 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഹംസയുടെ ഇന്നിംഗ്സ്. അടുത്ത ഓവറിൽ നദീമിന്റെ പന്തിൽ സാഹ സ്റ്റമ്പ് ചെയ്ത് ബവുമയേയും പുറത്താക്കി. നദീമിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നീടെത്തിയവരിൽ ജോർജ് ലിൻഡേയ്ക്ക് (37) മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്ര് വീഴ്ത്തി. ഷമി, നദീം, ജഡേജ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

തുടന്ന് ഫോളോ ഓൺ ചെയ്യാനിറങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയിൽ മാറ്രമൊന്നും ഉണ്ടായില്ല. ഉമേഷിന്റെ പന്ത് കൊണ്ട് പരിക്കേറ്ര ഡീൻ എൽഗാർ റിട്ടയേർഡ് ഹർട്ടായതിനാൽ പകരം ഡി ബ്രൂയിനെ ബാറ്ര് ചെയ്യാനെത്തി. ഒരു ഘട്ടത്തിൽ 6/67 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. വാലറ്റത്ത് ലിൻഡെ (27),പെയ്ഡറ്ര് (23), ഡിബ്രൂയിനെ (പുറത്താകാതെ 30), എന്നിവരുടെ ചെറുത്ത് നില്പാണ് അവർക്ക് ആയുസ് നീട്ടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ഷമി മൂന്നും ഉമേഷ് രണ്ടും വിക്കറ്രുകൾ വീതം നേടിക്കഴിഞ്ഞു.