കൊച്ചി: രാംകോ ഗ്രൂപ്പിന്റെ ഭാഗമായ രാംകോ ഇൻഡസ്ട്രീസ് ഡിജിറ്റലി പ്രിന്റഡ് ഹൈലക്‌സ് ബോർഡുകൾ കേരള വിപണിയിലിറക്കി. വീടുകൾ, വാണിജ്യാധിഷ്‌ഠിത കെട്ടിടങ്ങൾ എന്നിവയിൽ അകത്തും പുറത്തും ഉപയോഗിക്കുന്ന ജിപ്‌സം ബോർഡ്, പ്ളൈവുഡ് ബോർഡ്, പ്ളാസ്‌റ്റർ ഒഫ് പാരീസ് എന്നിവയ്ക്ക് പകരമായി ഈ നൂതന കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ ഉപയോഗിക്കാമെന്ന് രാംകോ ഇൻഡസ്‌ട്രീസ് സി.ഇ.ഒ പ്രേം ജി. ശങ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജാപ്പനീസ് കമ്പനിയായ എ ആൻഡ് എ മെറ്രീരിയൽസ് കോർപ്പറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് നിർമ്മാണം. തീ, വെള്ളം, ചിതൽ, പൂപ്പൽ, ശബ്‌ദം എന്നിവയെ ചെറുക്കും. മികച്ച നിലവാരം, ഉയർന്ന സുരക്ഷ, കുറഞ്ഞ തൊഴിൽകൂലി, സമയലാഭം, മുടക്കുമുതലിന് മികച്ച മൂല്യം എന്നിങ്ങനെയും മികവുകളുണ്ട്.
രാംകോ ഹൈസം എന്ന ഫൈബർ സിമന്റ് ബോർഡുകൾ, പരിസ്ഥിതിക്ക് ഇണങ്ങിയ, ആസ്ബെസ്റ്റോസ് വിമുക്ത ഗ്രീൻകോർ റൂഫിംഗ് ഷീറ്റുകൾ എന്നിവയും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം വില്‌പനയുടെ 8-10 ശതമാനം കേരളത്തിലാണ്. പ്രതിവർഷം 25-30 ശതമാനമാണ് കേരളത്തിൽ വളർച്ച.
കമ്പനിയുടെ ഇന്ത്യയിലെ 11-ാം പ്ളാന്റ് 200 കോടി രൂപ ചെലവിൽ അടുത്തവർഷം ഗുജറാത്തിൽ നിർമ്മാണം പൂർത്തിയാക്കും. ഇവിടെ 70,000 ടണ്ണായിരിക്കും ഹൈലക്‌സ് ഉത്പാദനശേഷിയെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ നാരായൺ ശങ്കർ ഭട്ട്, നാരായണസ്വാമി, സാംബശിവം ശ്രീനിവാസ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഒ.യു. രാജീവ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.