bishop-franco-mulakkal

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും കന്യാസ്ത്രീ പരാതി നൽകി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഇതുസംബന്ധിച്ചാണ് ദേശീയ- സംസ്ഥാന വനിതാ കമ്മിഷനുൾക്ക് കന്യാസ്ത്രീ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ ബലാത്സംഗക്കേസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇപ്പോൾ ജലന്ധറിലാണുള്ളത്.

അതേസമയം,​ കന്യാസ്ത്രീയുടെ പരാതിയിൽ നവംബർ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പൊലീസ് സമൻസ് നൽകി. കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി.