kochi

കൊച്ചി: കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്‌ക്ക് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണെന്നും, വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടലുകൾ അഭിനന്ദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടർ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയിനിന്റെ പ്രതികരണം ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഓടകളിലെ തടസം നീക്കിയപ്പോൾ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നായിരുന്നു കോർപറേഷന്റെ വാദം. എന്നാൽ,വെറുതെ എന്തെങ്കിലും പറയരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പരിഹാരം കാണാൻ കോർപറേഷന് ശേഷിയുണ്ടോ? ദുരന്തനിവാരണ ഏജൻസികളെ വിളിച്ചോയെന്നും കോടതി ചോദിച്ചു. അതേസമയം, കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് കൂടുതൽ നടപടികളുണ്ടാവുമെന്ന് അഡ്വക്കറ്റ് ജനറൽ ഉറപ്പുനൽകി.

കഴിഞ്ഞ ദിവസവും നഗരസഭയെ കോടതി വിമർശിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവുകേടാണെന്നും ഇത്തരമൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ 'ഗട്ട്സ്' കാണിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയായ അഭിഭാഷകൻ സിംഗിൾ ബെഞ്ചിൽ ഹാജരായി കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ നഗരം മുങ്ങിയ സ്ഥിതി വിശദീകരിച്ചിരുന്നു.