ന്യൂഡൽഹി: കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു. 25,0000 രൂപയുടെ ജാമ്യത്തുകയിൽ ഡൽഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ശിവകുമറിനോട് രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയും കോടതി വച്ചിട്ടുണ്ട്. സെപ്‌തംബറിലാണ് ശിവകുമാറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തത്. നികുതി വെട്ടിപ്പും കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി ശിവകുമാറിനെ സന്ദർശിച്ചിരുന്നു. അംബികാ സോണിയ്‌ക്കൊപ്പമാണ് സോണിയ തിഹാർ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിങ്കളാഴ്ച ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയമായ പകപോക്കലാണെന്ന് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. കുമാരസ്വാമി സർക്കാരിനെ പലപ്രതിസന്ധികളിലും താങ്ങി നിറുത്തിയത് ശിവകുമാറിന്റെ ശ്രമഫലമായിട്ടായിരുന്നു.