കൊച്ചി: പി.വി.സി പൈപ്പ്, ഫിറ്റിംഗ്സ്, ഹോസുകൾ, വാട്ടർ ടാങ്കുകൾ എന്നീ ഉത്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ഹൈക്കൗണ്ട് 2020-21 സാമ്പത്തിക വർഷത്തേക്കായി ലക്ഷ്യമിടുന്നത് 200 കോടി രൂപയുടെ വിറ്റുവരവ്. ഇതിന്റെ ഭാഗമായി നൂതനമായ ചതുര മഴവെള്ള സംഭരണിയായ (സ്‌ക്വയർ വാട്ടർ ഹാർവെസ്‌റ്റർ) ഹൈക്കൗണ്ട് ഹൈസ്‌ക്വയർ, ക്രോസ് ലാമിനേറ്റഡ് മൾട്ടി ലയേഡ് ടർപ്പോളിൻ ആയ ഹൈക്കൗണ്ട് ഹൈപ്പോളിൻ എന്നിവ വിപണിയിലെത്തിക്കും.
ഉത്‌പന്നങ്ങളുടെ വിപണന ഉദ്ഘാടനം 26ന് വൈകിട്ട് കണ്ണൂരിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കുമെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് കമ്പനികളുടെ ഡയറക്‌ടർമാരായ ഹിൻഫാസ് ഹബീബ്, ഹിൻസാഫ് ഹബീബ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പി.വി.സി പ്രൊഫൈസ് സാങ്കേതികവിദ്യകളിലേക്കുള്ള കമ്പനിയുടെ പ്രവേശനം കൂടിയാണ് ഹൈക്കൗണ്ട് ഹൈസ്‌ക്വയർ ഉത്‌പന്നത്തിലൂടെ യാഥാർത്ഥ്യമായത്.
ഗ്രൂപ്പിന്റെ കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലെ പ്ളാന്റുകളിൽ നിർമ്മിക്കുന്ന ഹൈസ്‌ക്വയർ കേരളം, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഉടൻ വിപണിയിലെത്തും. ഗുജറാത്തിലെ പോളിഫിൻ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഹൈക്കൗണ്ട് ഹൈപ്പോളിൻ നിർമ്മാണം. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി കമ്പനിക്ക് ഏഴ് ഫാക്‌ടറികളുണ്ട്. 500ലേറെപ്പേർ ഇവിടെ ജോലി ചെയ്യുന്നു. 4,000 ഡീലർമാരും കമ്പനിക്കുണ്ട്.