ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികളിൽ 4 താമസിക്കുന്ന 40 ലക്ഷത്തോളം പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 1797 അനധികൃത കോളനികളിൽ താമസിക്കുന്നവർക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഡൽഹിയിലെ സർക്കാർ, സ്വകാര്യ ഭൂമികളിൽ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി പറഞ്ഞു. ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കുമെന്നും ഏറെ വിപ്ലവകരമായ നീക്കമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോളനി നിവാസികൾക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകാനുള്ള നീക്കത്തെ ചരിത്രപരമായ തീരുമാനമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇതിൽ രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി മോദിയുടെ ചിന്തയാണിതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും വ്യക്തമാക്കി. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾബാക്കിനിൽക്കെയുള്ള കേന്ദ്രതീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ മന്ത്രിമാർ നിഷേധിച്ചു.
കോളനി നിവാസികൾക്ക് ഉടമസ്ഥാവകാശം നൽകുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം പോസിറ്റീവായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു. നിരവധി പേരുടെ സ്വപ്‌നങ്ങളാവും ഉടൻ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.