തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയം നേടി. മഞ്ചേശ്വരത്ത് യു.ഡി.എഫ്(മുസ്ലിം ലീഗ്) സ്ഥാനാർത്ഥിയായ എം.സി കമറുദീൻ മുന്നേറിയപ്പോൾ എറണാകുളത്ത് യു.ഡി.എഫിന്റെ തന്നെ ടി.ജെ വിനോദ് വിജയം നേടി. അരൂരിൽ എൽ.ഡി.എഫിന്റെ മനു സി. പുളിക്കലും യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഒടുവിൽ ഷാനിമോൾ ഉസ്മാൻ തന്നെ വിജയം നേടുകയായിരുന്നു. കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാർ ഉജ്വല വിജയം നേടി. ബി.ജെ.പി എറെ പ്രതീക്ഷ വച്ചിരുന്ന ഈ മണ്ഡലത്തിൽ എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിലും എൽ.ഡി.എഫ് തങ്ങളുടെ വിജയം ആവർത്തിച്ച്. ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 14465 വോട്ടോടെയാണ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ പ്രശാന്ത് ഇവിടെ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്താണ്.
അരൂരിൽ 2029 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാനിമോൾ ഉസ്മാന് വിജയം. ഇടത് കോട്ടയായിരുന്ന അരൂർ ഇനി യു.ഡി.എഫിന് സ്വന്തം.
അരൂരിലെ തുറവൂരിൽ ഒരു റൗണ്ട് വോട്ടുകൾ കൂടി എണ്ണാൻ ബാക്കി. ഷാനിമോൾക്ക് 1536 വോട്ടിന്റെ ലീഡ്.മൂന്ന് വോട്ടിംഗ് യന്ത്രങ്ങൾ തകരാർ മൂലം മാറ്റിവച്ചു.
അരൂരിൽ വൻ സസ്പെൻസ്, ആര് വിജയിക്കുമെന്ന് തുറവൂരിലെ 29 ബൂത്തുകളിലെ വോട്ടുകൾ തീരുമാനിക്കും.
അരൂർ ഫോട്ടോഫിനിഷിലേക്ക് എത്തുന്നോ? ഷാനിമോൾ ഉസ്മാന്റ ലീഡ് വീണ്ടും കുറഞ്ഞു. 2010ൽ നിന്നും 1392ലേക്ക്. ഇനി തുറവൂരിൽ വോട്ടെണ്ണൽ.
എൻ.ഡി.എയ്ക്ക് കോന്നിയിൽ വലിയ തോതിൽ പിടിച്ചു നിൽക്കാനായെന്ന് കെ.സുരേന്ദ്രൻ. വോട്ടുകൾ രണ്ടു ശതമാനം മാത്രമേ വോട്ടുകൾ കുറഞ്ഞുള്ളൂവെന്നും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചുവെന്നും സുരേന്ദ്രൻ.
ഷാനിമോളുടെ ലീഡ് നില വീണ്ടും ഉയർന്നു. 2010 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അരൂരിൽ യു.ഡി.എഫ് കുതിപ്പ്.
വട്ടിയൂർക്കാവിൽ മേയർ ബ്രോയ്ക്ക് ചരിത്ര വിജയം, 14,251 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം സ്വന്തമാക്കി വി.കെ പ്രശാന്ത്
എല്ലാ കണ്ണുകളും ഇനി അരൂരിലേക്ക്. നേരിയ തോതിൽ ലീഡുയർത്തി ഷാനിമോൾ ഉസ്മാൻ. മത്സരം ഫോട്ടോ ഫിനിഷിലേക്കോ?
അരൂർ നടന്നടുക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കോ? 1665ൽ നിന്നും 1903ലേക്ക് ലീഡുയർത്തി ഷാനിമോൾ ഉസ്മാൻ.
മഞ്ചേശ്വരത്ത് എം.സി കമറുദ്ദീൻ 10000 കടന്നു, നിലവിൽ ലീഡ് 10,409.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്റെ വിജയം ഉറപ്പായി. 11,904 വോട്ടിന്റെ ലീഡുമായി മുന്നേറ്റം. എ.കെ.ജി സെന്ററിന്റെ മുൻപിൽ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.
ഷാനിമോൾ ഉസ്മാന്റെ ലീഡ് പിന്നെയും കുറയുന്നു. 1864ൽ നിന്നും 1669ലേക്ക്. കോന്നിയിൽ വീണ്ടും എൽ.ഡി.എഫ് മുന്നേറ്റം. ജനീഷ് കുമാറിന് 7801 വോട്ടിന്റെ ലീഡ്.
മഞ്ചേശ്വരത്ത് മുന്നേറ്റം ഉണ്ടാക്കാനായത് യു.ഡി.എഫ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനം കാരണമെന്ന് എം.സി കമറുദ്ദീൻ. ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.
എൽ.ഡി.എഫിന്റെ പോലും കണക്കൂട്ടലുകൾക്കപ്പുറം പോയി വി.കെ പ്രശാന്ത്. മേയർ ബ്രോയുടെ നിലവിലെ ലീഡ് 11,800. കോന്നിയിൽ കെ.യു ജനീഷ് കുമാറിന് 6425 വോട്ടിന്റെ ലീഡ്.
അരൂരിൽ ഷാനിമോൾ ഉസ്മാന്റെ ലീഡ് കുറയുന്നു. നിലവിൽ 1864. എറണാകുളത്ത് മഴ കാരണമാണ് ഭൂരിപക്ഷം കുറഞ്ഞതെന്നു കൊച്ചി മേയർ സൗമിനി ജെയിനും.
യു.ഡി.എഫിന് എറണാകുളത്ത് തിളക്കം കുറഞ്ഞ വിജയം. മഴയില്ലായിരുന്നുവെങ്കിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമായിരുന്നുവെന്ന് മുൻ കൊച്ചി മേയർ കൂടിയായ ടോണി ചമ്മണി പ്രതികരിച്ചു.
എറണാകുളത്ത് വോട്ടെണ്ണൽ അവസാനിച്ചു. ജയം യു.ഡിഎഫിന്റെ ടി.ജെ,വിനോദിന്.ലീഡ് 3517. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്റെ ലീഡ് 10000ത്തിലേക്ക് എത്തുന്നു.
കോന്നിയിൽ കോൺഗ്രസിന് തോൽവി ഉറപ്പായോ? കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ഇറങ്ങിയപോയി.
ആരൂരും എറണാകുളവും മഞ്ചേശ്വരവും കോൺഗ്രസിനോ? ലീഡ് യഥാക്രമം 2553, 4257, 6601 എന്നിങ്ങനെ.
വട്ടിയൂർക്കാവിൽ ലീഡുയർത്തി വി.കെ പ്രശാന്ത്. നിലവിൽ 8420. കോന്നിയിൽ ജനീഷ് കുമാർ പുറകോട്ടില്ല. ലീഡ് 4786. അരൂരിൽ ഷാനിമോൾ 2553 വോട്ടിന്റെ ലീഡിൽമുന്നിൽ തന്നെ.
ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കെ.യു ജനീഷ് കുമാർ. ബി.ജെ.പിയുടെ വിശ്വാസസംരക്ഷണം കാപട്യമെന്ന് തുറന്നുകാട്ടി. മുന്നേറ്റം പിണറായി സർക്കാരിനുള്ള അംഗീകാരമെന്നും ജനീഷ് കുമാർ പറഞ്ഞു.
ആരെയും പ്രത്യേകിച്ച് സന്തോഷിപ്പിക്കേണ്ട കാര്യമില്ല, എൻ.എസ്.എസിന്റെ കൂടി പിന്തുണയോടെയാണ് ജയിക്കുന്നത്. അവരുടെ പരാതികളും പരിഭവങ്ങളും സർക്കാർ പരിഹരിക്കുമെന്ന് വി.കെ പ്രശാന്ത്.
തോൽവി സമ്മതിച്ച് മോഹൻകുമാർ? പ്രശാന്തിനായി എൽ.ഡി.എഫ് നേരത്തെ പ്രചാരണം തുടങ്ങി. എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായി. യു.ഡി.എഫ് അവസാന ആഴ്ച മാത്രമാണ് പ്രചാരണം ആരംഭിച്ചത്.
എറണാകുളത്ത് യു.ഡി.എഫിന്റെ ലീഡ് കുറയുന്നു. മഞ്ചേശ്വരത്ത് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത്. വട്ടിയൂർക്കാവിൽ മൂന്നാം റൗണ്ടിൽ പ്രശാന്ത് മാത്രം. കോന്നിയിൽ ജനീഷ് കുമാറിന്റെ ലീഡ് 5000 ലേക്ക് കടക്കുന്നു.
കോന്നിയിൽ എൽ.ഡി.എഫിന് ഞെട്ടിക്കുന്ന മുന്നേറ്റം, അട്ടിമറി സാദ്ധ്യത കെ.യു ജനീഷ് കുമാർ. ലീഡ് 4662.
എറണാകുളത്ത് യു.ഡി.എഫിന്റെ ലീഡ് 3830.
കോന്നിയിൽ വിജയപ്രതീക്ഷ വച്ചു പുലർത്തിയ കെ. സുരേന്ദ്രന് തുടക്കത്തിൽ തന്നെ തിരിച്ചടി.
2016 തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു എൽ.ഡി.എഫാണ് ഇപ്പോൾ വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ലീഡുയർത്തുന്നത്.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്റെ ലീഡ് 7000 കടന്നു. ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ് മൂന്നാം സ്ഥാനത്ത്. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് പ്രശാന്ത് നേടിയിരിക്കുന്നത്.
കോന്നിയിൽ ആദ്യ യു.ഡി.എഫ് മുന്നിൽ. പി മോഹൻരാജിന് 529 വോട്ടിന് ലീഡ്
മഞ്ചേശ്വരത്ത് റീകൗണ്ടിംഗ്. ആദ്യം റൗണ്ടിൽ തർക്കം വന്നതിനെ തുടർന്നാണിത്.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു. 63 വോട്ടുകളുടെ ലീഡ്.
അരൂരിൽ മനു സി.പുളിക്കൽ ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന വിധിയെഴുത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വ്യക്തമായ ആദ്യ ഫലസൂചനകൾ ഒരു മണിക്കൂറിനകം അറിയാം. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകൾ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക.
വട്ടിയൂർക്കാവിലെ വോട്ടുകൾ പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകൾ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേർത്തല എൻ.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. ഹൈസ്കൂൾ ആണ് വോട്ടെണ്ണൽ കേന്ദ്രം. വിവി പാറ്റ് മെഷീനുകൾ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.
കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണൽ ഇന്ന് നടക്കും.