ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിലെ കോൺഗ്രസിന് ലഭിച്ച അപ്രതീക്ഷിത ലീഡിൽ ബി.ജെ.പി ക്യാംപിൽ നിരാശ. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയം തെറ്റിയെന്ന അനുമാനത്തിലാണ് ഷാ.
അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മഹാരാഷ്ട്ര-ബി.ജെ.പി 97, കോൺഗ്രസ് 66, ഹരിയാന ബി.ജെ.പി-43,കോൺഗ്രസ് 28 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. ഹരിയാനയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാദ്ധ്യതകളും ചില എക്സ്റ്റ്‌പോളുകൾ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, ദുഷ്യന്ത് ചൗട്ടാല, കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, ഗുസ്തി താരം ബബിത ഫോഗട്ട് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ 90 സീറ്റുകളിലും മഹാരാഷ്ട്രയിലെ 288 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.