തിരുവനന്തപുരം: അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാൻ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറണമെങ്കിൽ സംഘടനാ പരമായ സമൂലമായ ഉടച്ചുവാർക്കൽ ആവശ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കേരളത്തിൽ വർഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്രി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കിൽ കയറ്രണമെങ്കിൽ ബി.ജെ.പി ക്ക് ഇനിയും ഒരുപാട് വിയർക്കേണ്ടിവരും.
ശബരിമല വിഷയത്തിൽ ഉണ്ടായ അനുകൂല വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലാക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്ക് ആ വോട്ട് പോലും ഇപ്പോൾ നിലനിറുത്താൻ കഴിയുന്നില്ല. ദേശീയ തലത്തിൽ ഉണ്ടായ അനുകൂല അന്തരീക്ഷം കേരളത്തിൽ മുതലാക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. അതേസമയം, ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു മുന്നണി എന്ന നിലയിൽ മുന്നോട്ടുപോവാനും കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വ മാറ്രത്തിനായുള്ള ആവശ്യം ബി.ജെ.പിയിൽ ഉയരാനാണ് സാദ്ധ്യത.
ആദ്യ റൗണ്ടുകളിലെ ഫല സൂചനകൾ പുറത്തുവരുമ്പോൾ മഞ്ചേശ്വരത്ത് ഒഴികെ മറ്റൊരു മണ്ഡലത്തിൽ ബി.ജെ.പിക്ക് മുന്നിൽ എത്താൻ സാധിച്ചിട്ടില്ല. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീൻ മുന്നിട്ടു നിൽക്കുമ്പോൾ 19000 വോട്ടുകളാണ് ഇപ്പോൾ രവീഷ തന്ത്രി കുണ്ടാർ നേടിയിട്ടുള്ളത്. പോസ്റ്റൽ വോട്ട് എണ്ണുമ്പോൾ ഉണ്ടായ മൂന്ന് വോട്ടിന്റെ ലീഡ് മാത്രമാണ് എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായത്. കോന്നിയിൽ ശബരിമല വിഷയം ഉയർത്തി വിജയം കൊയ്യാമെന്ന പ്രതീക്ഷയിൽ മത്സരത്തിനിറങ്ങിയ കെ.സുരേന്ദ്രന് ഇപ്പോഴും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 2016ലെ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ബി.ജെ.പി എസ്. സുരേഷ് കുമാറിനെ ഇത്തവണ രംഗത്തിറക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകിമെന്ന സൂചന പുറത്തുവന്നെങ്കിലും എസ്.സുരേഷ് കുമാറിനെ രംഗത്തിറക്കുകയായിരുന്നു.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ തങ്ങൾ സിക്സറടിക്കും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ യു. ഡി . എഫിന് പ്രതീക്ഷയ്ക്കൊത്ത നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല തങ്ങളുടെ സിറ്റിംഗ് സീറ്രിൽ തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. ദേശീയ തലത്തിൽ തകർച്ച നേരിട്ടപ്പോൾ ലോക്സഭയിൽ കേരളത്തിൽ നേടിയ വിജയമാണ് കോൺഗ്രസിന് ആശ്വാസമായിരുന്നതെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ നഷ്ടപ്പെടുന്ന രീതിയിലേക്ക് നീങ്ങുകയാണ്.
രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യവും കോൺഗ്രസിന് മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയുമെന്ന വിശ്വാസവും ശബരിമലയിൽ സർക്കാരിന്റെ നിലപാടിനോടുള്ള എതിർപ്പുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിൽ കലാശിച്ചതെങ്കിൽ ഇനി എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെങ്കിൽ യു.ഡി.എഫിന് കാര്യമായി യത്നിക്കേണ്ടി വരും. മുന്നണി സംവിധാനത്തിനകത്തെ അപസ്വരങ്ങൾ ഇല്ലാതാക്കുകയും സ്ഥാനാർഥി നിർണയത്തിൽ അസ്വാരസ്യം ഒഴിവാക്കുകയും പാർട്ടിക്കകത്തെ ഗ്രൂപ്പ് പോരുകൾ കുറയ്കുകയും പരമാവധി പുതുമുഖങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകുകയും ചെയ്താൽ യു.ഡി.എഫിന് ഇനിയും തിരിച്ചുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പിൽ പാലാ കൂടാതെ രണ്ട് സീറ്റിംഗ് സീറ്റുകൾ കൂടി പിടിവിട്ടുപോകുന്നത് യു.ഡി.എഫിൽ അസ്വാരസ്യത്തിന് വഴിവയ്ക്കും.