വട്ടിയൂർക്കാവിൽ വിജയം നേടിയ വി.കെ പ്രശാന്തിനും, കോന്നിയിൽ വിജയിച്ച കെ.യു ജനീഷ് കുമാറിനും അഭിനന്ദങ്ങൾ അറിയിച്ച് എഴുത്തുകാരിയും നിരൂപകയുമായ എസ്.ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവർക്കും ആശംസകൾ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശരിയായ നിലപാടുകളോടുള്ള ജനങ്ങളുടെ പിന്തുണയാണ് അവർ നൽകിയ വോട്ടുകളെന്നും ശാരദക്കുട്ടി പറഞ്ഞു. ജാതിയും മതവും വർഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു വിഭാഗം ജനങ്ങൾ പറയുമ്പോൾ അദ്ദേഹം തന്നെയാണ് ശരിയെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം മാദ്ധ്യമങ്ങളെയും ശാരദക്കുട്ടി വിമർശിക്കുന്നുണ്ട്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ മറച്ചുവയ്ക്കാനുള്ള മാദ്ധ്യമങ്ങളുടെ കഠിനപ്രയത്നത്തിന്നിടെ ജനങ്ങൾ സത്യം തിരിച്ചറിയുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സത്യം. എഴുത്തുകാരി പറയുന്നു. 'കീപ്പ് ലെഫ്റ്റ് ആൻഡ് സ്റ്റേ സേഫ്' എന്നെഴുതിയ ചിത്രവും ശാരദക്കുട്ടി തന്റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
എസ്.ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്.
ജാതിയും മതവും വർഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങൾ ഉറപ്പിച്ചു പറയുമ്പോൾ അതു തന്നെയാണ് ശരി. വട്ടിയൂർക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും. വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങൾ.
ആകുന്ന വിധത്തിലെല്ലാം സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങൾക്കിടയിലും ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.
യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകൾ, കഷ്ടിച്ചുള്ള കടന്നുകൂടലുകൾ 2021 ൽ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂർക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തിൽ പങ്കുചേരുന്നു. വിജയം നൽകിയ സന്ദർഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്. എസ്.ശാരദക്കുട്ടി 24.10.2019'