പറക്കും തളിക എന്ന ചിത്രം കണ്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ ടീം ചേർന്നൊരുക്കിയ ഹാസ്യത്തിന്റെ വെടിക്കെട്ട് എത്രകണ്ടാലും മതിവരില്ല. സിനിമയിൽ നായകൻ ദിലീപായിരുന്നെങ്കിലും കേന്ദ്രകഥാപാത്രം ഒരു ബസായിരുന്നു. താമരാക്ഷൻ പിള്ള എന്ന തക്കിട തരികിട ശകടം. എന്നാൽ താമരാക്ഷൻ പിള്ള ചിത്രത്തിലേക്ക് എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ക്യാമാറാമാൻ സാലു ജോർജാണ് അക്കഥ കേരളകൗമുദിയുമായി പങ്കുവച്ചത്.
'പറക്കുംതളിക ചെയ്‌ത സമയത്ത്, അതിനകത്ത് മെയിനായിട്ട് വേണ്ടത് ഒരു ബസാണ്. പലയിടത്തും കറങ്ങി നടന്നിട്ട് അവസാനം കോട്ടയത്ത് നിന്നാണ് ബസ് കിട്ടിയത്. തരക്കേടില്ലാത്ത ബസ്, നന്നായിട്ട് ഓടിക്കാൻ പറ്റുന്ന ഒരു ബസായിരുന്നു അത്. പെയിന്റൊക്കെ ചെയ്‌ത് വൃത്തിയാക്കിയിരുന്നു. വളരെ ചെറിയ തുകയ്‌ക്കാണ് ആ ബസ് വാങ്ങിയത്. രണ്ടര- മൂന്ന് ലക്ഷം മാത്രമാണ് കൊടുക്കേണ്ടി വന്നത്. പിന്നെ ആ ബസ് ഞങ്ങൾ പൊളിച്ചു. എന്നിട്ട് അതിനകത്തു കൂടി ക്യാമറയും ക്രെയിനുമൊക്കെ ഓടിക്കുന്ന രീതിയിലാക്കി. താമരാക്ഷൻ പിള്ള എന്ന് പേരുമിട്ടു.
ശരിക്കുപറഞ്ഞാൽ ആ വണ്ടി അത്ര കണ്ടീഷനാകാൻ പാടില്ലായിരുന്നു. കംപ്ളീറ്റൊരു തുരുമ്പൊക്കെ പിടിച്ചതു പോലെയാക്കണം. അന്ന് ജോണി ആന്റണി ജിബു എന്നിവരൊക്കെയായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും കൂടി ഈ വണ്ടിയങ്ങ് അടിച്ചു പൊളിച്ചു. ചുറ്റിക വച്ചായിരുന്നു പൊളിച്ചത്. തുരുമ്പിന്റെ ടോൺ കൊടുക്കാൻ ചില സ്പ്രേയൊക്കെ ചെയ്‌ത് താമരാക്ഷൻ പിള്ളയെ റെഡിയാക്കുകയായിരുന്നു'.