karaman

തിരുവനന്തപുരം : കരമന സ്വത്ത് തട്ടിപ്പ് കേസിൽ വിശദീകരണവുമായി ആരോപണ വിധേയനായ രവീന്ദ്രൻ നായർ. സ്വത്തുക്കൾ ജയമാധവൻ നായർ സ്വന്തം ഇഷ്ടപ്രകാരം എഴുതി നൽകിയതാണ്. ജയമാധവൻ നായരെ പരിചരിച്ചത് താനാണ്. ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. ജയമാധവന്റെ മരണത്തിൽ ദുരൂഹതയില്ല. പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. പരാതിക്ക് പിന്നിൽ ഗുണ്ടാപ്പിരിവെന്നും രവീന്ദ്രൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കരമനയിലെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പിൽ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ച് ഒരുവർഷം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. വിൽപത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒപ്പിട്ട സാക്ഷികൾ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ജയമാധവൻ നായർ‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോൾ അയൽവാസികളെപ്പോലും അറിയിക്കാതെ രവീന്ദ്രൻനായർ എന്നൊരാൾ മരണാനന്തര ചടങ്ങുകൾ നടത്തി. ജയമാധവൻ നായർ ജീവിച്ചിരിക്കെത്തന്നെ രവീന്ദ്രൻ നായർ സ്വത്തുക്കളിൽ ചിലതു തന്റെ പേരിലേക്ക് മാറ്റിയിരുന്നതായും ക്രെെംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുടർന്ന് മൂന്നുമാസം മുമ്പ് ബന്ധുവായ പ്രസന്നകുമാരിയമ്മ മരണങ്ങളിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്കും പരാതി നല്കി. ഈ രണ്ട് പരാതികളുമാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്. അവസാനം നടന്ന ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയമാധവന്‍ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നത്.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രവീന്ദ്രൻനായർ രംഗത്തെത്തിയത്.

കരമനയിലെ കൂടത്തിൽ തറവാട്ടിലെ ഗോപിനാഥർ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തൽ മരിച്ചത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് കേസിലെ പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനിൽ കുമാറും പരാതി നൽകിയിരുന്നു. ഗോപിനാഥൻ നായരുടെ മക്കളാരും വിവാഹം കഴിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്ന ജോലിക്കാരിൽ ചിലരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവർക്കും ചില ബന്ധുക്കൾക്കും മരണത്തിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനു നൽകിയിരിക്കുന്ന മൊഴി.

കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും ബാങ്കു നിക്ഷേപവും ഇവർ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലെ കാര്യസ്ഥർക്കു മാത്രമാണ് കുടുംബത്തിലെ കാര്യങ്ങൾ അറിയാമായിരുന്നത്. ഇവർ നാട്ടുകാരായ ആരെയും വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥൻമാരും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നും അനിൽകുമാറിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.