കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതി സ്റ്റാൻലി വിചിത്രമായ സ്വഭാവത്തിന് ഉടമയെന്ന് പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തു വച്ച് നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ സ്റ്റാൻലി ഒരാഴ്ച മുമ്പാണു ശിക്ഷ കഴിഞ്ഞിറങ്ങിയത്. തുടർന്നാണ് കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിനു സമീപംവച്ച് ചേമ്പിൻകാട് കോളനിയിലെ ദിലീപിനെ കുത്തിക്കൊലപ്പെടുത്തിയത്. നിരവധി കത്തിക്കുത്തുക്കേസുകളിൽ മുൻപും പ്രതിയാണ് സ്റ്റാൻലി.
75 വയസുണ്ടെങ്കിലും സ്റ്റാൻലിക്ക് നല്ല ആരോഗ്യമാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്നു പ്രകോപിതനാകും. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ 'എടാ' എന്നു വിളിക്കുകയോ ചെയ്താൽ പോലും പ്രകോപിതനാകും. കൈയിൽ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താൽ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും. ആക്രമണത്തിനു ശേഷം ഒളിച്ചു കഴിയുന്ന പതിവില്ല. മിക്കപ്പോഴും പരിസരത്തു തന്നെയുണ്ടാകും. എന്നാൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ സാമൂഹ്യബന്ധങ്ങളില്ല.
സ്റ്റാൻലിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നു കടവന്ത്ര ഇൻസ്പക്ടർ അനീഷ് ജോയ് പറഞ്ഞു.സംഭവത്തിനു മുൻപ് സ്റ്റാൻലിയെ പലയിടങ്ങളിലും കണ്ടവരുണ്ട്. സാമൂഹികബന്ധങ്ങൾ തീരെ ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ലെന്നും പൊലീസ് പറഞ്ഞു.