flu-

ലണ്ടൻ : പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ ലോകത്തിലെ ഒരുരാജ്യവും പൂർണ സജ്ജരല്ലെന്ന് കണ്ടെത്തൽ. മാരക രോഗങ്ങൾ 36 മണിക്കൂറുകൾ കൊണ്ട് ലോകം മുഴുവൻ വ്യാപിക്കുകയും ദശലക്ഷകണക്കിന് പേര് മരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പഠനത്തിൽ പറയുന്നു.

ലോകത്തെ മിക്ക രാജ്യങ്ങളും ഇത്തരം വിഷയങ്ങളിൽ വലിയ പ്രാധാന്യം നൽകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി സെന്റർ ഫോര്‍ ഹെൽത്ത് സെക്യൂരിറ്റിയാണ് പഠനത്തിന് മേൽനോട്ടം വഹിച്ചത്.

ആഗോള ആരോഗ്യ സുരക്ഷാ സൂചികയിൽ (ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡക്‌സ്) 195 രാജ്യങ്ങളാണ് ഉള്ളത്. ഇന്ത്യ 57ാം സ്ഥാനത്താണ് ഈ പട്ടികയിൽ. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ മികച്ച സ്‌കോർ സ്വന്തമാക്കിയ അമേരിക്ക, ബ്രിട്ടൻ അടക്കം 13 ഓളം രാജ്യങ്ങളാണ് ഇക്കാര്യത്തിൽ അല്‍പമെങ്കിലും ഭേദപ്പെട്ട രീതിയിലുള്ള പ്രവർത്തനം നടത്തുന്നത്. എന്നാൽ പകർച്ചവ്യാധികൾ പടരുന്നതിന്റെ വേഗത കണക്കാക്കുമ്പോൾ ഈ രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ വിജയിച്ചേക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ഇന്ത്യ 46.5 സ്‌കോർ നേടിയാണ് റാങ്കിംഗിൽ 57ൽ എത്തിയത്. 83.5 പോയിന്റുമായാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബ്രിട്ടൻ, ഹോളണ്ട്, ഓസ്ട്രേലിയ, കാനഡ, തായ്‌ലാൻഡ്, സ്വീഡൻ, ഡെൻമാർക്ക്, ദക്ഷിണ കൊറിയ, ഫിൻലന്‍ഡ് എന്നിവയാണ് ആദ്യ പത്തിനുള്ളിലെ മറ്റ് രാജ്യങ്ങൾ.

ഓരോ രാജ്യവും പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനും അത് തടയുന്നതിനും അതിനോട് പ്രതികരിക്കുന്നതും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 140 ചോദ്യങ്ങളായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയത്. സർവേയിൽ ഉൾപ്പെട്ട പല സമ്പന്ന രാജ്യങ്ങളുടേയും ഇക്കാര്യത്തിലുള്ള സ്‌കോർ 50ന് അടുത്തു പോലും എത്തിയിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.