തിരുവനന്തപുരം: സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി സർക്കാർ നിർദേശം മറികടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ പട്ടികയിലുണ്ടായ ആദ്യ രണ്ട് പേരുകൾ വെട്ടി മൂന്നാമനായിരുന്ന ഡോ. മോഹൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചു. ഡോ. എം.കെ.സി. നായർ 27-നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഡോ.ബി ഇക്ബാൽ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി സമർപ്പിച്ച ലിസ്റ്റിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലായ പ്രവീൺ ലാൽ, മുൻമുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടി, മോഹൻ കുന്നുമ്മൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ പ്രവീൺ ലാലിനെ വി.സിയാക്കുന്നതിനോടായിരുന്നു സർക്കാരിനും സി.പി.എമ്മിനും താൽപര്യം.
എന്നാൽ ഗവർണർ പട്ടികയിൽ മൂന്നാമനായ മോഹൻ കുന്നുമ്മലിനെ വി.സിയായി നിയമിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിലെ ഉന്നതരുമായി അടുത്ത സൗഹൃദം പുലർത്തുന്ന മോഹൻ കുന്നുമ്മൽ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ അംഗവും മെഡിസിൻ ഡീനുമായിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയാണ് ഇദ്ദേഹം.
തൃശൂർ മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച ഡോ. മോഹൻ, 2016ൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്നു. ഇന്ത്യൻ റേഡിയോജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ച ഡോ. മോഹൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗവുമാണ്. 2016ൽ സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.