തിരുവനന്തപുരം: തലസ്ഥാനത്ത് കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. മരിച്ച ജയമാധവൻ നായരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് പുറത്തുവിട്ടു. മരണകാരണമില്ലെന്നും ആന്തരിക അവയവങ്ങൾ സാധാരണ നിലയിലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തനിക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയിൽ പൊലീസ് പങ്ക് ചോദിച്ചെന്ന് കോടതി ജീവനക്കാരൻ രവീന്ദ്രൻ നായർ വ്യക്തമാക്കി. ഒരു അഞ്ച് സെന്റെങ്കിലും തനിക്ക് തന്നുകൂടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചെന്നും രവീന്ദ്രൻ നായർ പറഞ്ഞു.
അതേസമയം, ജയമാധവന്റെയും ജയപ്രകാശിന്റെയും മരണത്തിലാണ് തനിക്ക് സംശയമുള്ളതെന്നും അവർ മരിച്ചു കിടക്കുമ്പോൾത്തന്നെ സംശയം തോന്നിയിരുന്നതായും കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണത്തിലെ പരാതിക്കാരിയായ പ്രസന്നകുമാരി പറഞ്ഞു. തന്റെ പരാതിയിൽ കേസന്വേഷണം തുടങ്ങിയപ്പോഴും അതിന് മുമ്പും വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഭീഷണിപ്പെടുത്തി. ഭൂമി ഭാഗം വയ്ക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറി.
ജയമാധവന്റെയും ജയപ്രകാശിന്റെയും മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വിടാതായതോടെ സംശയം ഇരട്ടിച്ചു. ജയമാധവനും ജയപ്രകാശും മാനസിക രോഗികളായിരുന്നു. ഇത് മറയ്ക്കാൻ അവരുടെ ചികിത്സാ രേഖകൾ കത്തിച്ചു. ഇവരുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് ഇത് ചെയ്തതെന്നും പ്രസന്നകുമാരി പറഞ്ഞു.
വ്യാജ വിൽപ്പത്രമുണ്ടാക്കി 30 കോടിയിലധികം രൂപ വിലവരുന്ന ഭൂസ്വത്തുക്കൾ കാര്യസ്ഥൻ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം. കരമന കാലടി ഉമാമന്ദിരത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കൾ ജയശ്രീ, ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്‌ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കഷ്‌ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരൻ നാരായണ പിള്ളയുട മകൻ ജയമാധവൻ നായർ എന്നിവരാണ് 1991 മുതൽ 2017 വരെ 26 വർഷത്തിനിടെ പല കാലത്തായി മരണമടഞ്ഞത്. 1998 ൽ ഗോപിനാഥൻ നായരുടെ മരണംതൊട്ടുള്ള സംഭവപരമ്പരകളിലാണ് സംശയം.