air-space

ശ്രീനഗർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാൻ വീണ്ടും വ്യോമപാത നിഷേധിച്ചതായി റിപ്പോർട്ട്. മോദി സൗദി സന്ദർശനത്തിന് പോകാൻ വ്യോമപാത ഉപയോഗിക്കാനായി അനുമതി തേടിയെന്നും എന്നാൽ പാകിസ്ഥാൻ അത് നിഷേധിച്ചെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം അനുമതി തേടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ 29 ന് നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സൗദിയിലേക്ക് പോകുന്നത്. ഇതിനായി 28ന് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതിയാണ് ഇന്ത്യ തേടിയതെന്നാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയിരുന്നു. എന്നാൽ വ്യോമപാത തുറന്നു നൽകിയിരുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു. പാകിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. കൂടാതെ കഴിഞ്ഞ മാസമാദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്‌ലാൻഡിലേക്കുള്ള യാത്രയ്ക്കായും പാകിസ്ഥാൻ വ്യോമപാത തുറന്നുനൽകിയിരുന്നില്ല.

നേരത്തെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലായ് 16നാണ് ഇത് തുറന്ന് കൊടുത്തത്. എന്നാൽ, പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്.