ഗോരഖ്പൂർ: ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കവയ്യാത്തത് കൊണ്ടോ കാമുകനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടോ നിരവധി ഒളിച്ചോട്ടങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. എന്നാൽ ഒളിച്ചോട്ടത്തിന് വിചിത്ര കാരണം നിരത്തുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭർത്താവ് ഭക്ഷണത്തിനൊപ്പം മുട്ട നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പൊലീസ് പറയുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് വിചിത്രമായ സംഭവം നടക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് സംഭവം റിപ്പോട്ട് ചെയ്തത്.
ഭർത്താവ് തനിക്ക് ഭക്ഷണത്തോടൊപ്പം മുട്ട നൽകുന്നില്ലെന്നും അതുകൊണ്ടാണ് കാമുകനോടൊപ്പം ഒളിച്ചോടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലു മാസം മുൻപ് ഇവർ ഇതേ കാരണം പറഞ്ഞ് കാമുകനൊപ്പം പോയിരുന്നു. ഇതിന് ശേഷം ഇവർ മടങ്ങിയെത്തി. എന്നാൽ ശനിയാഴ്ച വീണ്ടും ഭർത്താവുമായി വഴക്കിട്ട ശേഷം ഇവരെ കാണാതാകുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തിയപ്പോഴാണ് ഭാര്യയുടെ വിചിത്ര മറുപടി. ഭക്ഷണത്തോടൊപ്പം മുട്ട നൽകാൻ ഭർത്താവിന് സാധിക്കാത്തതുകൊണ്ടാണ് താൻ കാമുകനൊപ്പം പോയതെന്ന് ഇവർ പറയുന്നു. ദിവസക്കൂലിക്കാരനായ തനിക്ക് മുട്ട വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നും കാമുകൻ ഇത് മുതലെടുക്കുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു. അവൾക്ക് മുട്ട വലിയ ഇഷ്ടമായിരുന്നു കാമുകൻ ഇതിലൂടെ അവളെ സ്വന്തമാക്കുകയ്യിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.