selfie-accident

ദുബായ്: 17ാം നിലയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ താഴെ വീണ് പതിനാറുകാരിക്ക് ദാരുണാന്ത്യം. 17ാം നില അപാർട്ട്മെന്റിന്റെ ബാൽക്കണിയിൽ വച്ച് കസേരയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി താഴേക്ക് പതിക്കുകയായിരുന്നെന്ന് ദുബായ് പൊലീസ് പറഞ്ഞു. ആകാശദൃശ്യം ഉൾപ്പെടുത്തിയുള്ള സെൽഫിക്ക് ശ്രമിക്കുമ്പോഴാണ് അപകടം. ഷെയ്ഖ് സയീദ് റോഡിലെ അപാർട്ട്മെന്റിലാണ് സംഭവം നടന്നതെന്നും പൊലിസ് വ്യക്തമാക്കി.

ഏഷ്യക്കാരിയായ പെൺകുട്ടിയാണ് മരണപ്പെട്ടത്. സംഭവം സഹോദരി കണ്ടിരുന്നു. കസേരയിൽ നിന്നും സെൽഫി എടുക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയത്. സെൽഫി എടുത്ത മൊബൈൽ ഫോൺ ബാൽക്കണിയിലേക്ക് വീഴുകയും പെൺകുട്ടി താഴേക്ക് പതിക്കുകയുമായിരുന്നെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇൻഫോർമേഷൻ ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കുകയാണ്. രക്ഷിതാക്കൾ ഇത്തരം പ്രവർത്തികളിൽ നിന്ന് യുവാക്കളെ വിലക്കണമെന്നും ഫൈസൽ അൽ ഖാസിം പറഞ്ഞു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ഞങ്ങൾ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്നത് ദാരുണമായ മറ്റൊരു അപകടമാണ്. കേവലം 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് ഒരു സെൽഫി കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.