തിരുച്ചിറപ്പള്ളി: കുഴൽക്കിണറിൽ വീണ സുർജിത്ത് എന്ന രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യമൊട്ടാകെയുള്ള ജനങ്ങൾ അവന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കുട്ടിയെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തുകൊണ്ട് രംഗത്തെത്തി.
'രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ, തമിഴ്നാട് വെള്ളിയാഴ്ച കുഴൽക്കിണറിൽ വീണ സുർജിത്തിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. എത്രയും പെട്ടെന്ന് അവന് അസ്വസ്ഥരായിരിക്കുന്ന മാതാപിതാക്കളുടെ അടുത്തെത്താൻ കഴിയട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
While the nation celebrates Deepavali, in Tamil Nadu a race against time is underway to save baby Surjeeth, who has been trapped in a borewell since Friday. I pray that he will be rescued & reunited with his distraught parents at the earliest 🙏#savesurjeeth
— Rahul Gandhi (@RahulGandhi) October 27, 2019
വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് സുർജിത്ത് കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കുഴൽകിണറിൽ വീണ് 65 മണിക്കൂറുകൾ പിന്നിടുമ്പോൾ കുട്ടിക്ക് ചലനമില്ലെന്ന രീതിയിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സമാന്തരമായി കുഴിയെടുത്ത് രണ്ടരവയസുകാരനെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. നിലവിൽ 92 അടി താഴ്ചയിലാണ് സുർജിത്ത് ഉള്ളത്.