sreekumar-meno

കഴിഞ്ഞ ദിവസമാണ് തെളിവുകളുടെ അഭാവത്തിൽ വാളയാർ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടത്. ഞെട്ടലോടെയാണ് കേരള ജനത ഈ വാർത്ത കേട്ടത്. നടൻ പൃഥ്വിരാജിനെ പോലുള്ള നിരവധിയാളുകൾ ഇതുമായി ബന്ധപ്പെട്ടുള്ള പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ.

തനിക്കും ഒരു മകളുണ്ടെന്നും പെൺമക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും നിർഭയം ഇവിടെ ജീവിക്കാൻ സാധിക്കണമെന്നും ശ്രീകുമാർ മേനോൻ കുറിപ്പിലൂടെ പറയുന്നു. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തിൽ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുണ് ഈ ആൺലോകം.

ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ പേടിപ്പിക്കുന്നതാണ്. ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് ഈ കുത്തുങ്ങൾ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്. പെരുമ്പാവൂരിൽ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോൾ, ഒരു വാതിലിൽ പോലും സുരക്ഷയില്ലാതെയാണ് ഈ പെൺകുട്ടികൾ ജീവിച്ചത് എന്ന് ഇവർ തമ്മിൽ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം.

മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാർ.

എന്റെ അരികിൽ തന്നെ ഉണ്ട് എന്റെ മകൾ. അവളെ ചേർത്തു പിടിച്ച് എനിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയോടും, പോലീസ് മേധാവിയോടും ഒരു അഭ്യർത്ഥനയുണ്ട് - സാർ വാളയാറിൽ ' അതിരുകടന്ന നീതി ' നടപ്പാക്കണം.

മകളോട് കർക്കശക്കാരനായ അച്ഛനാണ് ഞാൻ. ഈ ലോകത്തെ കുറിച്ചുള്ള പേടിമൂലം മകളോടും മകളായി കരുതുന്നവരോടും പെൺ സുഹൃത്തുക്കളോടും നിർബന്ധം വെച്ചുപുലർത്തേണ്ടി വരുന്നൊരാൾ. അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടൽ സഹിക്കാതെ, മകൾ എന്നിൽ നിന്നും അകലുമോ എന്നുപോലും ഞാൻ പേടിച്ചിട്ടുണ്ട്. അവൾ എംഎയ്ക്ക് പഠിക്കാൻ മദ്രാസ് സർവകലാശാലയാണ് തിരഞ്ഞെടുത്തത്. ആ രണ്ടുവർഷം ഞാൻ കടന്നുപോയത് ഓർക്കാൻ കൂടി വയ്യ. എന്റെ ഭയം നിനക്ക് മനസിലാകില്ല, എന്ന് ഞാൻ പറയുമായിരുന്നത് ഞാൻ ഓർക്കുന്നു. എന്റെ ശാസനകളും നിർബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപെട്ടില്ല എന്റെ മകൾ; ഭാഗ്യം.

ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെൺമക്കൾക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്.

പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിർഭയയാണ്. കുറ്റം ചെയ്ത ഒരാൾ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണം. ഓരോ പെൺമക്കളും അവരുടെ രക്ഷിതാക്കളും നിർഭയം ഇവിടെ ജീവിക്കണം.

പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയിൽ...