case

തിരുവനന്തപുരം: വാളയാറിൽ ദളിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ഏത് ഏജൻസി അന്വേഷിച്ചാലും കേസ് തെളിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും കോടതിയെ സമീപിക്കാവുന്നതാണ്.

സർക്കാരും പാർട്ടിയും ശ്രമിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്.മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. പ്രതികളും പ്രോസിക്യൂഷനും ഒത്തുകളിയാണ് നടത്തിയത്.2018 മെയ് മാസത്തിൽ ഈ വിഷയത്തിൽ കെ.മുരളീധരൻ നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പ് നൽകിയതാണ്.എന്നാൽ സർക്കാർ ഇരകൾക്കൊപ്പമല്ല, പ്രതികൾക്കൊപ്പമായിരുന്നു. ആദ്യ കുട്ടി മരിച്ചപ്പോൾ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഒഴിവാക്കാമായിരുന്നു. നിവർത്തികേടിന്റെ പര്യായമാണ് കുട്ടികളുടെ കുടുംബം.സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ എം.എൽ.എ ആയ വി.എസ് .അച്യുതാനന്ദൻ സർക്കാരിന് കത്ത് നൽകിയിരുന്നു.അത് ഗൗരവമായി എടുത്തില്ല.കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ വ്യക്തിയാണ് പിന്നീട് ശിശുക്ഷേമസമതി ചെയർമാനായത് .കേസിലെ വക്കാലത്ത് ഒഴിഞ്ഞ ശേഷവും അദ്ദേഹം രണ്ടു തവണ കോടതിയിൽ ഹാജരായി.

ശിശുക്ഷേമസമിതി വെറും പാർട്ടി ഇടപാടായി മാറിയിരിക്കുന്നുവെന്ന് എം.കെ.മുനീർ പറഞ്ഞു.സമിതിയുടെ നിഷ്പക്ഷത ഇല്ലാതായി.തികച്ചും അപകടകരമായ അവസ്ഥയാണ് ഇത്.സ്പെഷ്യൽ പ്രോസിക്യൂട്ടർക്കെതിരെ പബ്ളിക് പ്രോസിക്യൂട്ടർ പരാതി പറയുകയാണെന്നും മുനീർ ചൂണ്ടിക്കാട്ടി. രണ്ട് കുറ്റകൃത്യങ്ങളുടെ കേസ് ആറു ഫയലുകളാക്കിയാണ് കോടതിയിൽ എത്തിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ പോലെയാണ് പ്രോസിക്യൂഷൻ പ്രവർത്തിച്ചത്.പ്രോസിക്യൂഷനെ സഹായിക്കാൻ നല്ല അഭിഭാഷകനെ നിയോഗിച്ചില്ലെന്നും ഷാഫി വ്യക്തമാക്കി.ഘടകക്ഷി നേതാക്കളായ പി.ജെ.ജോസഫ് , അനൂപ് ജേക്കബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.