കൊടകര: മുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ കൊളത്തൂർ ഹരി എന്ന കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ ഹരിദാസിനെ (49) ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.കൊടകര, ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഹരി പിടിയിലായത്.
ഇന്നലെ രാവിലെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹരിയുടെ വീട്ടിൽ
പൊലീസ് നടത്തിയ പരിശോധനയിൽ പ്രിന്റ് ചെയ്ത 75,000ലേറെ മൂല്യം വരുന്ന 500 രൂപയുടെ 151 കള്ളനോട്ടുകളും പ്രിന്ററും പേപ്പറുകളും കട്ടിംഗ് മെഷീനും കണ്ടെടുത്തു. ഇരുനൂറിന്റെയും നൂറിന്റെയും കള്ളനോട്ടുകളുടെ പ്രിന്റ് തയ്യാറാക്കിയ രീതിയിലും നോട്ടുകൾ പ്രിന്റെടുക്കുന്നതിനുള്ള പേപ്പറുകളും മറ്റും പിടികൂടിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണിയാൾ. കള്ളനോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും ആരുടെയെങ്കിലും സഹായം ലഭിച്ചുണ്ടോയെന്നും വിതരണം ചെയ്ത സ്ഥലവും അറിയുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിൽ കൊടകര സി.ഐ വി.വി. റോയ്, എസ്.ഐ എൻ. ഷിബു, ആളൂർ എസ്.ഐ കെ.എസ്. സുശാന്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്‌റ്റേഷനിലെ എ.എസ്.ഐ സി.കെ. ബാബു, സി.പി.ഒ ജെറിൻ ജോസ്, വനിത സി.പി.ഒ രജനി ജോസഫ് എന്നിവരും ഉണ്ടായിരുന്നു.