kunch

കോഴിക്കോട്: ചോരക്കുഞ്ഞിനെ പള്ളിവളപ്പിൽ ഉപേക്ഷിച്ച അമ്മ ഒരു കത്തും എഴുതി ഒപ്പം വച്ചു. ''ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടണം. അള്ളാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നന്നായി നോക്കണം. ഞങ്ങൾക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു...". ഇങ്ങനെ പോകുന്നു കത്തിലെ വാക്കുകൾ.

ഇന്നലെ രാവിലെ എട്ടരയോടെയാണ് പന്നിയങ്കര ഇസ്ളാഹിയ പള്ളി വളപ്പിൽ മൂന്നു ദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിന്റെ ജനനത്തീയതിയും കത്തിലുണ്ട് - ഒക്ടോബർ 25. ബി.സി.ജി, ഹൈപ്പറ്റൈറ്റിസ് കുത്തിവയ്പും മരുന്നുകളും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.വിവരം ലഭിച്ചതനുസരിച്ച് പന്നിയങ്കര പൊലീസും പിങ്ക് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരുമെത്തി കുഞ്ഞിനെ കോട്ടപ്പറമ്പ് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിക്കും.

പന്നിയങ്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് നിഗമനം. സുബ്‌ഹി നമസ്കാര സമയത്ത് പള്ളി വളപ്പിൽ കുഞ്ഞ് ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.